| Tuesday, 19th December 2023, 8:23 am

ലെബനൻ ആക്രമിക്കാൻ ഇസ്രഈൽ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: ഇസ്രഈൽ അതിർത്തിയിൽ ആഴ്ചകളായി ആക്രമണം നടത്തുന്ന ഹിസ്ബുള്ളയെ തിരിച്ചടിച്ച് ലെബനനെ കീഴടക്കാൻ ഇസ്രഈൽ പദ്ധതി രൂപീകരിച്ചതായി റിപ്പോർട്ടുകൾ.

ഇസ്രഈൽ സേനയായ ഐ.ഡി.എഫിന്റെ വക്താവ് ജോനാഥാൻ കോൺറിക്കസിനെ ഉദ്ധരിച്ചുകൊണ്ട് ദി ടൈംസും ന്യൂസ്‌വീക്കുമാണ് റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രഈലും ഹിസ്ബുള്ളയും തുടർച്ചയായി വെടിവെപ്പ് നടത്തുന്നുണ്ട്. ഹമാസിന് പിന്തുണ അറിയിച്ചുകൊണ്ടാണ് ഹിസ്ബുള്ള രംഗത്ത് വന്നത്.

അതേസമയം പ്രകോപിക്കപ്പെടുകയോ ഹമാസ് പരാജയത്തോട് അടുക്കുകയോ ചെയ്യാത്ത പക്ഷം ഇസ്രഈലിനെതിരെ വലിയ ആക്രമണം നടത്തില്ലെന്ന് ഹിസ്ബുള്ള അറിയിച്ചിരുന്നു.

എന്നാൽ ഹിസ്ബുള്ള ഉയർത്തുന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്ന് തീരുമാനിച്ച ഇസ്രഈൽ തെക്കൻ ലെബനൻ മുതൽ വടക്കിലെ ലിതാനി നദി വരെ ആക്രമിച്ച് ഹിസ്ബുള്ളയെ തകർക്കുവാനാണ് പദ്ധതി രൂപീകരിച്ചതെന്ന് ദി ടൈംസ് പറയുന്നു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെതിരെ നടത്തിയതിന് സമാനമായ ആക്രമണം ഹിസ്ബുള്ളയും നടത്തുമോ എന്ന ആശങ്കയാണ് ഉള്ളതെന്ന് മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥൻ ദി ടൈംസിനോട് പറഞ്ഞു.

അതുകൊണ്ട് യുദ്ധം അങ്ങേ തലക്കലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

പദ്ധതികൾ ഐ.ഡി.എഫ് അംഗീകരിച്ചുവെന്നും തയ്യാറെടുപ്പിനായി ഷെഡ്യൂളുകൾ തീരുമാനിച്ചുവെന്നും സൈനിക വക്താവ് കോൺറിക്കസ് പറഞ്ഞു.

‘ഗസയിൽ നിന്ന് ഹമാസിനെ ഇല്ലാതാക്കി ഇനി ഒരിക്കലും തെക്കൻ ഇസ്രഈലിൽ ജീവിക്കുന്നവർക്ക് സൈനിക ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നത് പോലെ, ആവശ്യമെങ്കിൽ ഹിസ്ബുള്ളക്കെതിരെയും ഞങ്ങൾക്ക് സമാന നീക്കം നടത്തേണ്ടി വരും,’ കോൺറിക്കസ് പറഞ്ഞു.

യുദ്ധത്തിൽ ഇപ്പോഴത്തെ തങ്ങളുടെ നില തുടരുമെന്നും അത് ഫലസ്തീനി ജനങ്ങൾക്കുള്ള പിന്തുണയുടെ ഭാഗമാണെന്നും ഹിസ്ബുള്ള വക്താവ് ഹാജി മുഹമ്മദ്‌ അഫീഫ് പറഞ്ഞിരുന്നു.

ഐ.ഡി.എഫിനെതിരെ ഹിസ്ബുള്ള ആക്രമണം നടത്തുന്ന പക്ഷം ബെയ്റൂട്ട് ഗസയായി മാറുമെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ താക്കീത് നൽകിയിരുന്നു.

Content Highlight: Israel plans to invade Lebanon – media

We use cookies to give you the best possible experience. Learn more