ഗസയിൽ സൈനിക ഭരണം സ്ഥാപിക്കും; യു.എൻ ഏജൻസിയെ പുറത്താക്കണം: ഇസ്രഈൽ മന്ത്രി
World News
ഗസയിൽ സൈനിക ഭരണം സ്ഥാപിക്കും; യു.എൻ ഏജൻസിയെ പുറത്താക്കണം: ഇസ്രഈൽ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 9:49 pm

ടെൽ അവീവ്: യുദ്ധത്തിന് ശേഷം ഗസയിൽ സൈനിക ഭരണം സ്ഥാപിക്കണമെന്നും യു.എൻ ഏജൻസിയെ പുറത്താക്കണമെന്നും ഇസ്രഈലി ധനകാര്യ മന്ത്രി ബെസാലെൽ സ്‌മോട്രിച്ച്.

ഇസ്രഈൽ പാർലമെന്റായ നെസെറ്റിൽ പാർട്ടി യോഗത്തിലാണ് സ്‌മോട്രിച്ച് പ്രസ്താവന നടത്തിയതെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഗസയിലെ യുദ്ധം നിർത്തിവെച്ചാൽ അത് ഇസ്രഈൽ സൈന്യം ഇതുവരെ നേടിയതെല്ലാം ഇല്ലാതാകുന്നതിന് തുല്യമാണെന്നും ഹമാസിനെ ഭരണം പുനസ്ഥാപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സെഷനുകളിൽ നിന്ന് പിന്മാറണം. പ്രത്യേകിച്ച് നിരവധി രാജ്യങ്ങൾ ഗസ നിവാസികളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ,’ സ്‌മോട്രിച്ച് പറഞ്ഞു.

ബന്ദികളെ കൈമാറുന്നതിന് ഹമാസും ഇസ്രഈലും വെടിനിർത്തൽ ചർച്ചകളിലേക്ക് അടുക്കുകയാണ് എന്ന് ഇസ്രഈലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് സ്‌മോട്രിച്ചിന്റെ പരാമർശം.

ഗസൽ സൈനിക ഭരണം ഉണ്ടാകുമെന്നും അതിൽ നേരത്തെ തന്നെ തങ്ങൾ ധാരണയിൽ എത്തിയതാണെന്നും അദ്ദേഹം ചാനൽ 12ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫലസ്തീനികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഗസലിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിൽ നടത്തിയ ആക്രമണത്തിൽ യു.എൻ ഏജൻസിയിലെ ജീവനക്കാർക്കും പങ്കുണ്ടെന്ന് ഇസ്രഈൽ ആരോപിച്ചിരുന്നു. തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ യു.എൻ ഏജൻസിക്ക് ഫണ്ടിങ് നിർത്തലാക്കിയിരുന്നു.

Content Highlight: Israel minister calls for military rule in Gaza, expelling UNRWA