| Sunday, 21st January 2024, 4:33 pm

യുദ്ധത്തിൽ 94 യൂണിവേഴ്സിറ്റി പ്രൊഫസർമാരെ ഇസ്രഈൽ കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ യുദ്ധത്തിൽ ഇസ്രഈൽ ഭരണകൂടം കുറഞ്ഞത് 94 യൂണിവേഴ്സിറ്റി പ്രൊഫസർമാരെയും നൂറുകണക്കിന് അധ്യാപകരെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും കൊലപ്പെടുത്തിയതായി സ്വതന്ത്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്.

.

ആക്രമണത്തിന്റെ 107-ാം ദിവസമായ ശനിയാഴ്ച നടത്തിയ പ്രസ്താവനയിലൂടെയാണ് യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ വിവരങ്ങൾ പുറത്ത് വിട്ടത്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണിത്.

ഇസ്രഈൽ സൈന്യം ഫലസ്തീനിലെ അക്കാദമിക്, ശാസ്ത്ര, ബൗദ്ധിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ലക്ഷ്യംവെച്ചു. മുന്നറിയിപ്പ് കൂടാതെ അവരുടെ വീടുകളിൽ ബോധപൂർവമായ വ്യോമാക്രമണങ്ങൾ നടത്തി. ഇത്തരം വ്യക്തികളെ ലക്ഷ്യം വെച്ചതിന് പിന്നിൽ പ്രത്യേക കാരണങ്ങൾ ഒന്നുമില്ല എന്ന് പ്രൈമറി ഡാറ്റ സൂചിപ്പിക്കുന്നു.

യൂറോ-മെഡ് പറയുന്നതനുസരിച്ച്, ഇസ്രഈൽ ഭരണകൂടം അധിനിവേശത്തിനിടെ ഗസയിലെ സർവ്വകലാശാലകളെല്ലാം തന്നെ വളരെ ആസൂത്രിതമായാണ് നശിപ്പിച്ചത്. 231 അധ്യാപകരുടെയും 4,327 വിദ്യാർത്ഥികളുടെയും ജീവൻ യുദ്ധം അപഹരിച്ചതായി ഗസ ആസ്ഥാനമായുള്ള ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു.

“സർവ്വകലാശാലകൾ, സ്കൂളുകൾ, ലൈബ്രറികൾ, ആർക്കൈവുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. സാംസ്കാരികവും ചരിത്രപരവുമായ ഫലസ്തീന്റെ സമ്പാദ്യം മനഃപൂർവം നശിപ്പിക്കുന്നത് ഗസ മുനമ്പിനെ വാസയോഗ്യമല്ലാതാക്കാനുള്ള ഇസ്രഈലിന്റെ ആസൂത്രിതമായ നയത്തിന്റെ ഭാഗമാണ്,” യൂറോ-മെഡ് മുന്നറിയിപ്പ് നൽകി.

Content Highlight : Israel killed 94 university professors during Gaza war: Rights body

We use cookies to give you the best possible experience. Learn more