| Sunday, 5th November 2023, 4:51 pm

ഗസയിൽ 46 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കണക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 46 മാധ്യമപ്രവര്‍ത്തകര്‍.
ഗസ മീഡിയ ഓഫീസ് നല്‍കുന്ന കണക്കാണിത്.
1992 മുതല്‍ ഫലസ്തീനില്‍ നടന്ന മറ്റേതൊരു യുദ്ധത്തിലും കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തെ മറികടക്കുന്നതാണ് പുതിയ കണക്കുകള്‍.

ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും  നേരിട്ടുള്ള ഇസ്രഈല്‍ മിസൈല്‍ ആക്രമണത്തിലും മറ്റുള്ളവര്‍ അവരുടെ വീടുകളില്‍ ബോംബാക്രമണത്തിലും കൊല്ലപ്പെട്ടതായി ശനിയാഴ്ച ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിനുവേണ്ടിയും തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതിന് വേണ്ടിയും ജീവന്‍ ബലി അര്‍പ്പിച്ച ഒരു കൂട്ടം അര്‍പ്പണബോധമുള്ള മാധ്യമപ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തില്‍ ഗസയിലെ മാധ്യമ ഓഫീസ് അനുശോചനം രേഖപ്പെടുത്തി.

ശനിയാഴ്ച ഗസ സിറ്റിയിലും വടക്കന്‍ മുനമ്പിലുമുള്ള അല്‍ഷിഫ ഹോസ്പിറ്റല്‍, ഇന്തോനേഷ്യന്‍ ഹോസ്പിറ്റല്‍ എന്നിവയുടെ പരിസരങ്ങളില്‍ ഇസ്രഈല്‍ നിരന്തര ഷെല്ലാക്രമണം നടത്തിയതിനെ ലോകാരോഗ്യ സംഘടന അപലപിച്ചിരുന്നു.

അതേസമയം ഗസ നഗരത്തിലെ ആംബുലന്‍സിന് നേരെയുള്ള ഇസ്രഈല്‍ ആക്രമണത്തില്‍ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആംബുലന്‍സിനെ ആക്രമിച്ചുവെന്ന് സമ്മതിച്ച ഇസ്രഈല്‍ ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ഗസ മുനമ്പില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 9,572 ആയി. 26,000 ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlight: Israel killed 46 Journalists

We use cookies to give you the best possible experience. Learn more