| Tuesday, 16th April 2024, 1:36 pm

അടിപതറി ഇസ്രഈല്‍; ഇറാന്റെ മിസൈല്‍ പദ്ധതി ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട് 32 രാജ്യങ്ങള്‍ക്ക് കത്തെഴുതി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ പദ്ധതിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍. ആവശ്യം ഉന്നയിച്ച് 32 രാജ്യങ്ങള്‍ക്ക് ഇസ്രഈലി വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് കത്തെഴുതിയതെയി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക സംഘടനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് (ഐ.ആര്‍.ജി.സി)നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും കത്തില്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടു. ഇറാനെ ദുര്‍ബലപ്പെടുന്നതിനുള്ള ഏക മാര്‍ഗം ഐ.ആര്‍.ജി.സിയെ നിരോധിക്കുക എന്നതാണെന്നും കത്തില്‍ പറയുന്നു.

ഇസ്രഈലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ സര്‍ക്കാര്‍ തക്കതായ വില നല്‍കണമെന്ന് വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു. ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിലവില്‍ മൗനം പാലിക്കുന്നുണ്ടെങ്കിലും ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രഈലി സൈനിക മേധാവി ഹെര്‍സി ഹലേവി പറഞ്ഞു.

ഇറാന്റെ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. അല്ലാത്തപക്ഷം ഇറാന്‍ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം യുദ്ധം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ പൗരന്മാരെ ഇല്ലാതാക്കുന്ന കൈകളെ വെട്ടിമാറ്റുമെന്നും ഇറാന്‍ വ്യക്തമാക്കി. തിരിച്ചടിച്ചാല്‍ അതിനേക്കാള്‍ ശക്തമായി ആക്രമിക്കുമെന്നും ഇറാന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ അതിര്‍ത്തി കടന്നാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രഈലിനും അവരെ പിന്തുണക്കുന്നവര്‍ക്കും ഇറാന്‍ സൈന്യത്തിന്റെ ബ്രിഗേഡിയര്‍ ജനറല്‍ അബോള്‍ഫസല്‍ ഷെക്കാര്‍ച്ചി മുന്നറിയിപ്പ് നല്‍കിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മുന്നറിയിപ്പ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ മുഖവിലയ്ക്കെടുക്കണമെന്നും ഇറാന്‍ വ്യക്തമാക്കി.

Content Highlight: Israel has written to 32 countries asking them to block Iran’s missile program

We use cookies to give you the best possible experience. Learn more