| Wednesday, 21st February 2024, 8:00 am

ഹിറ്റ്ലർക്ക് പാശ്ചാത്യ ലോകം നൽകിയ അതേ പിന്തുണയാണ് ഇസ്രഈലിനും ലഭിക്കുന്നത്: വെനസ്വേലൻ പ്രസിഡന്റ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമനിക്ക് പാശ്ചാത്യ ലോകത്ത് നിന്ന് കൂട്ടത്തോടെ ലഭിച്ച അതേ പ്രോത്സാഹനവും ഫണ്ടിങ്ങും പിന്തുണയുമാണ് ഇപ്പോൾ ആധുനിക ഇസ്രഈലിനും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വെനസ്വേലൻ പ്രസിഡന്റ്‌ നികോളാസ് മഡുറോ.

ഗസയിലെ വംശഹത്യയെ നാസികൾ നടത്തിയ ജൂതക്കൂട്ടക്കൊലയോട് താരതമ്യം ചെയ്ത ബ്രസീലിയൻ പ്രസിഡന്റ്‌ ലുല ഡ സിൽവക്ക് പിന്തുണ അറിയിച്ചുകൊണ്ട് മഡുറോ തന്നെ നടത്തുന്ന ടി.വി പരിപാടി മഡുറോ പ്ലസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

‘യു.എസിലെയും യൂറോപ്പിലെയും ലണ്ടനിലെയും ശക്തരായ കുടുംബങ്ങൾ 1933ൽ അധികാരത്തിലേക്കുള്ള ഹിറ്റ്ലറുടെ ആഗമനത്തെ ആഘോഷിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും എന്റെ ജൂത പൂർവികരെ കൊലപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു,’ മഡുറോ പറഞ്ഞു.

തന്റെ മുത്തച്ഛന്മാർ ജൂതരായിരുന്നുവെന്നും പിന്നീട് കത്തോലിക്കയായി മതപരിവർത്തനം നടത്തിയതാണെന്നും 2010 കാലഘട്ടത്തിൽ മഡുറോ വെളിപ്പെടുത്തിയിരുന്നു.

‘അന്ന് പാശ്ചാത്യ രാജ്യങ്ങൾ നിശബ്ദരായി നിന്നു. കാരണം സോവിയറ്റ് യൂണിയനെതിരെ സൈനിക നീക്കം നടത്താൻ അവർ ഹിറ്റ്ലരെ തയ്യാറെടുപ്പിക്കുകയായിരുന്നു,’ മഡുറോ പറഞ്ഞു.

പാശ്ചാത്യ ലോകം കൂട്ടത്തോടെ സൃഷ്ടിച്ചെടുത്ത രാക്ഷസനാണ് ഹിറ്റ്ലറെന്നും മഡുറോ കുറ്റപ്പെടുത്തി.

ആധുനിക ഇസ്രഈലും ഇത് തന്നെയാണ് ആവർത്തിക്കുന്നതെന്നും തങ്ങളുടെ വേരുകളോട് ഇപ്പോഴും കടപ്പെട്ടിരിക്കുന്ന ജൂതരുണ്ടെങ്കിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Israel has the same Western support as Hitler – Maduro

We use cookies to give you the best possible experience. Learn more