| Wednesday, 6th December 2023, 3:27 pm

ഫലസ്തീനിയന്‍ കുട്ടിയെ ഇസ്രഈല്‍ സൈന്യം ബലാത്സംഗം ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്ത എന്‍.ജി.ഒയെ നിരോധിച്ച് ഇസ്രഈല്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറ്റ്‌ലാന്റ: 2021ല്‍ ഒരു ഫലസ്തീനിയന്‍ കുട്ടിയെ ഇസ്രഈല്‍ സൈന്യം ബലാത്സംഗം ചെയ്തുവെന്ന വിവരം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിച്ച ഫലസ്തീന്‍ എന്‍.ജി.ഒയെ നിരോധിച്ച് ഇസ്രഈല്‍ ഭരണകൂടം.

സി.എന്‍.എന്നിന് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ജോഷ് പോള്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ജോഷ് പോള്‍ രാജിവെച്ചിരുന്നു.

പടിഞ്ഞാറന്‍ ജറുസലേമിലെ അല്‍ മസ്‌കോബിയ തടങ്കല്‍ കേന്ദ്രത്തില്‍ 15 വയസുള്ള ഫലസ്തീന്‍ ബാലനെ ഇസ്രഈല്‍ സൈന്യം ബലാത്സംഗം ചെയ്തതായാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് എന്‍.ജി.ഒ പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ (ഡി.സി.ഐ.പി) എന്ന എന്‍.ജി.ഓയുടെ ഓഫീസുകള്‍ ഇസ്രഈല്‍ സൈന്യം റെയ്ഡ് ചെയ്യുകയും സംഘടനയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ജോഷ് പോള്‍ പറഞ്ഞു.

എന്‍.ജി.ഓയുടെ ഓഫീസുകളിലെ കംപ്യൂട്ടറടക്കമുള്ള ഉപകരണങ്ങള്‍ സൈന്യം പിടിച്ചെടുത്തതായും ജോഷ് പോള്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീനിലെ കുട്ടികളുടെ അവകാശങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരേയൊരു മനുഷ്യാവകാശ സംഘടനയാണ് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍. 2021 ഫെബ്രുവരിയില്‍ ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ 15 വയസ്സുള്ള ഫലസ്തീനിയന്‍ ബാലനെതിരെ ശാരീരികവും ലൈംഗികവുമായ ആക്രമണം നടത്തിയെന്ന് ഡി.സി.ഐ.പി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

എന്നാല്‍ യു.എസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെന്നും കുട്ടിയില്‍ നിന്നും വക്കീലില്‍ നിന്നും സഹകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുമെന്നും ഡി.സി.ഐ.പിയിലെ അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടര്‍ അയ്ദ് അബു ഇഖ്‌തൈഷ് പറഞ്ഞു.

ഡി.സി.ഐ.പിയെ കൂടാതെ മറ്റ് അഞ്ച് ഫലസ്തീന്‍ എന്‍.ജി.ഒകളേയും ഇസ്രഈല്‍ ഭരണകൂടം തീവ്രവാദ സംഘടനയായി മുദ്ര കുത്തിയിട്ടുണ്ട്. അതേസമയം ഇസ്രഈലിന്റെ ഈ നീക്കത്തെ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ കുറ്റപ്പെടുത്തി.

ഫലസ്തീന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിനെതിയും മനുഷ്യാവകാശങ്ങള്‍ക്കുമേലുള്ള ഇസ്രഈലിന്റെ മുന്‍നിര ആക്രമണത്തിലും യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ അപലപിച്ചു.

കണക്കുകളനുസരിച്ച് ഓരോ വര്‍ഷവും 500 മുതല്‍ 700 വരെ ഫലസ്തീന്‍ കുട്ടികളെയാണ് ഇസ്രഈല്‍ സൈന്യം തടവിലാക്കുന്നത്.

Content Highlight: Israel has labeled an NGO a terrorist organization for releasing information about the rape of a Palestinian child by Israeli forces

We use cookies to give you the best possible experience. Learn more