ഇസ്രഈൽ കൊലപ്പെടുത്തിയത് ഹമാസിന്റെ അഞ്ചിലൊന്ന് പോരാളികളെ മാത്രം; വാൾ സ്ട്രീറ്റ് ജേണൽ
World News
ഇസ്രഈൽ കൊലപ്പെടുത്തിയത് ഹമാസിന്റെ അഞ്ചിലൊന്ന് പോരാളികളെ മാത്രം; വാൾ സ്ട്രീറ്റ് ജേണൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 8:09 am

ഗസ: ഒക്ടോബർ ഏഴിന് ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഹമാസിന്റെ 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയിലുള്ള പോരാളികളെ മാത്രമാണ് ഇസ്രഈൽ കൊലപ്പെടുത്തിയതെന്ന് വാൾ സ്ട്രീറ്റ്‌ ജേണലിന്റെ റിപ്പോർട്ട്.

യുദ്ധത്തിന് മുമ്പ് ഹമാസിന് ഇസ്രഈലിൽ 25,000ത്തിനും 30,000ത്തിനുമിടയിൽ പോരാളികൾ ഉണ്ടായിരുന്നുവെന്ന് യു.എസ് ഇന്റലിജൻസ് കണക്കാക്കുന്നു. കൂടാതെ അതിർത്തിയിലെ പൊലീസ് സേനയും മറ്റും ഉൾപ്പെടെ 1000ലധികം അംഗങ്ങൾ വേറെയുമുണ്ടെന്ന് ഡ്രോൺ നിരീക്ഷണത്തിൽ നിന്നും ഇസ്രഈൽ ഇന്റലിജൻസിൽ നിന്നും കണ്ടെത്തിയെന്നും പറയുന്നു.

5,000 മുതൽ 9,000 വരെ പോരാളികൾ കൊല്ലപ്പെട്ടുവെന്നും 10,500 മുതൽ 11,700 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാൾ സ്ട്രീറ്റ്‌ ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ബാക്കിയുള്ള പോരാളികൾ നഷ്ടപ്പെട്ട തങ്ങളുടെ സഹപ്രവർത്തകരുടെ ചുമതലകൾ കൂടി ഏറ്റെടുത്തെന്നും രണ്ടോ മൂന്നോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പറയുന്നു.

ഗസ സിറ്റിയിൽ തങ്ങളുടെ പൊലീസ് സേനയെ പുനസ്ഥാപിക്കുവാനാണ് ഹമാസ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രഈലിന്റെ കണക്കുകൾ പ്രകാരം ഹമാസിൽ 30,000ത്തിലധികം പോരാളികളുണ്ട്. ഇതിൽ 9,000 പേർ യുദ്ധത്തിലും 1000 പേർ റെയ്ഡിലും കൊല്ലപ്പെട്ടുവെന്ന് ഇസ്രഈൽ പറയുന്നു.

16,000ത്തിലധികം പോരാളികൾക്ക് പരിക്കേറ്റെന്നും ഇതിൽ പകുതി പേർക്കും ഇനി പോർക്കളത്തിൽ തുടരാൻ കഴിയില്ലെന്നുമാണ് ഇസ്രഈലിന്റെ വാദം.

അതേസമയം ഹമാസിനെ നശിപ്പിഎന്ന ലക്ഷ്യവുമായി മൂന്ന് മാസം മുമ്പ് യുദ്ധം ആരംഭിച്ച ഇസ്രഈലിന്റെ പരാജയവും യു.എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. കേവലം ഹമാസിന്റെ പോരാളികൾക്കെതിരെ പട നയിക്കുന്നതിന് പകരം സംഘടനയുടെ ഉന്നത നേതാക്കളെ ലക്ഷ്യം വെക്കുന്ന തന്ത്രങ്ങളാണ് ഇസ്രഈൽ ആവിഷ്കരിക്കേണ്ടതെന്ന് അമേരിക്ക നിരന്തരം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ഗസയിൽ നിന്ന് ഇസ്രഈലിന്റെ പ്രധാന സൈനിക ട്രൂപ്പായ ഗോലാനി ബ്രിഗേഡ് ഉൾപ്പെടെ ആയിരക്കണക്കിന് സൈനികരെ ഇസ്രഈൽ പിൻവലിച്ചിരുന്നു. യുദ്ധത്തിൽ പരാജയം തുറന്നുസമ്മതിക്കുന്നതാണ് ഈ നീക്കമെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Content Highlight: Israel has killed just a fifth of Hamas fighters – WSJ