| Saturday, 7th October 2023, 10:11 pm

ഇസ്രഈല്‍- ഹമാസ് ഏറ്റുമുട്ടല്‍; നൂറ് കണക്കിന് ഇസ്രഈലികള്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈലി മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രഈല്‍- ഫലസ്തീന്‍ ഏറ്റുമുട്ടലില്‍ മരണ സംഖ്യ ഉയരുന്നു. നൂറ് കണക്കിന് ഇസ്രഈലുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രാഈലി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഇസ്രഈലി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയതായും ആക്രമണത്തില്‍ 900 പേര്‍ക്ക് പരിക്കേറ്റതായും ചെയ്തതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദി ജറുസേലേം പോസ്റ്റ് അടക്കമുള്ള ഇസ്രാഈലിമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയന്നു. ബന്ധികളാക്കപ്പെട്ടവരില്‍ ചില മുതിര്‍ന്ന ഇസ്രഈല്‍ സൈനിക ഉദ്യോഗസ്ഥരുമുള്ളതായി റിപ്പോര്‍ട്ടുണ്ട്.

പലയിടത്തും ഹമാസും ഇസ്രഈല്‍ സൈന്യവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രാഈല്‍ അവകാശപ്പെടുന്നു. വാഹനങ്ങളും കെട്ടിടങ്ങളും റോക്കറ്റ് ആക്രമണത്തില്‍ കത്തുന്നതിന്റെ ദൃശ്യങ്ങളും ഇരുരാജ്യങ്ങളില്‍ നിന്നും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഇരുഭാഗത്തുനിന്നും അക്രമണം തുടരുന്നതിനിടെ ഇസ്രഈലിനെ പിന്തുണച്ച് ഇന്ത്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനിലുള്‍പ്പെട്ട രാജ്യങ്ങളും രംഗത്തെത്തി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് ഇന്ത്യാ രാജ്യമുള്ളതെന്നും ഇസ്രഈലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചത്.

വടക്കന്‍ ഇസ്രഈലില്‍ നുഴഞ്ഞുകയറിയ ഹമാസ് തുടര്‍ച്ചയായ റോക്കറ്റ് ആക്രമണമാണ് നടത്തിയത്. ജറുസലേമിലെ അല്‍ അക്സ മസ്ജിദിലെ ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് പുതിയ നീക്കമെന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ഫലസ്തീനികളോട് ഇസ്രാഈലിനെതിരെ പൊരുതുവാന്‍ ഹമാസ് വക്താവ് മുഹമ്മദ് ദൈഫ് ആഹ്വാനം ചെയ്തിരുന്നു.

Content Highlight: Israel-Hamas Clash, About 100 people were killed from both sides

We use cookies to give you the best possible experience. Learn more