| Wednesday, 8th May 2024, 12:00 pm

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ രാജ്യം ഞങ്ങള്‍ കത്തിക്കും; നെതന്യാഹുവിനെതിരെ ഇസ്രഈലിലെ തെരുവുകൾ കയ്യടക്കി ആയിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രഈല്‍ ജനത. മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ ഇസ്രഈലിന്റെ തെരുവുകള്‍ കീഴടക്കി.

ടെല്‍അവീവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഹമാസിന്റെ കീഴില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈല്‍ പൗരന്‍മാരുടെ ബന്ധുക്കള്‍ നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ബന്ദികളെ മോചിപ്പിക്കാനുള്ള സമയമാണിതെന്ന് പ്രതിഷേധക്കാര്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ മക്കളെ ഉപേക്ഷിക്കാന്‍ അനുവദിക്കില്ലെന്നും അവരെ ഉടന്‍ തിരിച്ച് കൊണ്ടുവരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

‘ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഇനി ബന്ദികളെ തിരിച്ചെത്തിക്കാനുള്ള സമയമാണ്. നെതന്യാഹു സര്‍ക്കാര്‍ ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ രാജ്യം ഞങ്ങള്‍ കത്തിക്കും,’ ഒരു ബന്ദിയുടെ മാതാവ് പറഞ്ഞു.

നിങ്ങളുടെ കൈകള്‍ രക്തം പുരണ്ടതാണെന്ന ബാനറുകളുമായി നെതന്യാഹുവിന്റെ വസതിയിലേക്ക് 100ലധികം മാര്‍ച്ചുകളാണ് ഇതുവരെ നടന്നത്.

തിങ്കളാഴ്ച കൈറോയില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞു.

ഇതിന് പിന്നാലെ ഗസയിലേക്ക് പുതിയ കരസേന സംഘത്തെ ഇസ്രഈല്‍ അയക്കുകയും ചെയ്തു. റഫയുടെ നിന്ത്രണം ഇസ്രഈല്‍ പൂര്‍ണമായി ഏറ്റെടുത്തിട്ടുണ്ട്. ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി എല്ലാ ഇസ്രഈല്‍ തടവുകാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കണമെന്നാണ് ഇസ്രഈല്‍ ആവശ്യപ്പെട്ടത്.

ഒക്ടോബറില്‍ ഹമാസ് ബന്ദികളാക്കിയ 250 ഇസ്രഈല്‍ തടവുകാരില്‍ 128 പേര്‍ ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇവരില്‍ 35 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈല്‍ സ്ഥരീകരിച്ചിട്ടുണ്ട്.

Content Highlight:  Israel faces fury from captives’ families over stalling on deal with Hamas

We use cookies to give you the best possible experience. Learn more