| Saturday, 20th January 2024, 10:05 pm

'നിങ്ങൾക്ക് വീട്ടിൽ പോകാം, ബന്ദികളെ കുറിച്ച് വിവരം തരൂ'; ഗസയിൽ ഇസ്രഈൽ സേനയുടെ ലഘുലേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് വിവരം തേടി തെക്കൻ ഗസയിൽ ലഘുലേഖകൾ വിതരണം ചെയ്ത് ഇസ്രഈൽ സേന.

ഗസയിൽ ബന്ദികളാക്കിയ 30ലധികം ഇസ്രഈലികളുടെ ഫോട്ടോയും അറബിയിൽ പേരുകളുമുൾപ്പെടുന്ന ലഘുലേഖയിൽ വിവരങ്ങൾ ലഭ്യമാക്കുന്നവർക്ക് ഗുണമുണ്ടാകുമെന്നും പറയുന്നുണ്ട്.

‘നിങ്ങൾക്ക് വീടുകളിലേക്ക് മടങ്ങണോ? ഇവരിൽ ആരെയെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യൂ,’ സന്ദേശത്തിൽ പറയുന്നു.

ലഘുലേഖയിൽ ഒരു ഫോൺ നമ്പറും വെബ്സൈറ്റ് ലിങ്കും കൊടുത്തിരുന്നു.

പ്രതിരോധം കാരണം ബന്ദികളിലെത്താൻ സാധിക്കാത്തതിനാൽ ഇസ്രഈൽ സേന ജനങ്ങളുടെ സഹായം ചോദിക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ച് തങ്ങളുടെ ആളുകളെ തിരികെ കൊണ്ടുപോകാനും തെക്കൻ ഗസയിലെ അബു അലി റോയിട്ടേഴിസിനോട് പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുവാൻ ഹമാസുമായി ഉടമ്പടിയിലെത്താൻ നെതന്യാഹുവിന് മേൽ ബന്ദികളുടെ കുടുംബാംഗങ്ങളുടെ സമ്മർദം ശക്തമാണ്. ടെൽ അവീവിൽ നിരവധി ആളുകളാണ് നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തിയത്.

ഇസ്രഈൽ പാർലമെന്റായ നെസറ്റിൽ നെതന്യാഹു സംസാരിക്കുന്നതിനിടയിൽ ഗാലറിയിലിരുന്ന ബന്ദികളുടെ ബന്ധുക്കൾ കൂവുകയും പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

നവംബറിൽ ഒരാഴ്ച നീണ്ട വെടിനിർത്തൽ ഉടമ്പടിയുടെ ഭാഗമായി 100ലധികം ബന്ദികളെ മോചിപ്പിച്ചിരുന്നു. 132 പേർ ഇനിയും ഗസയിലുണ്ടെന്നും 27 പേർ കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രഈൽ പറയുന്നത്.

എന്നാൽ ബന്ദികൾ കൊല്ലപ്പെട്ടത് ഇസ്രഈൽ നടത്തിയ ബോംബാക്രമണത്തിലാണെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളിൽ മൂന്ന് പേർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അബദ്ധം സംഭവിച്ചുവെന്നും നേരത്തെ ഇസ്രഈലും സമ്മതിച്ചിരുന്നു.

CONTENT HIGHLIGHT: Israel drops leaflets seeking intel on captives, as Gaza attacks continue

Latest Stories

We use cookies to give you the best possible experience. Learn more