ലെബനനിലെ ഓട്ടോമന്‍ കാലഘട്ടത്തിലെ മാര്‍ക്കറ്റ് തകര്‍ത്ത് ഇസ്രഈല്‍
World News
ലെബനനിലെ ഓട്ടോമന്‍ കാലഘട്ടത്തിലെ മാര്‍ക്കറ്റ് തകര്‍ത്ത് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2024, 10:29 pm

ബെയ്റൂട്ട്: ഒറ്റ രാത്രികൊണ്ട് ലെബനനിലെ ഓട്ടോമന്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട മാര്‍ക്കറ്റ് തകര്‍ത്ത് ഇസ്രഈലി സൈന്യം. ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മാര്‍ക്കറ്റ് പൂര്‍ണമായും തകര്‍ന്നത്.

കേടുപാടുകള്‍ സംഭവിച്ചതും പൂര്‍ണമായും തകര്‍ന്നതുമായ മാര്‍ക്കറ്റ് അവശേഷിപ്പുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാര്‍ക്കറ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രേഖകള്‍ പ്രകാരം 1910 ല്‍ സ്ഥാപിക്കപ്പെട്ട മാര്‍ക്കറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ മാര്‍ക്കറ്റിലെ 12 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും 40 കടകളിലും തീ പടര്‍ന്നതായി ലെബനനിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. മാര്‍ക്കറ്റ് തകര്‍ന്നതോടെ തങ്ങളുടെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതായി ലെബനന്‍ പൗരന്മാരായ കച്ചവടക്കാരും മാധ്യമങ്ങളോട് പ്രതികരിച്ചു.

ആക്രമണം ഉണ്ടാകുമെന്നും ജനങ്ങളെ ഒഴിപ്പിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ലെബനനിലെ ഹിസ്ബുല്ല നേതാവ് അസന്‍ നസ്‌റുല്ലയെ ഇസ്രഈല്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വഷളാകുന്നത്.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രഈലി സൈന്യത്തിനെതിരെ നിലപാടെടുക്കുകയും പ്രതിരോധിക്കുകയും ചെയ്ത സംഘടനയാണ് ഹിസ്ബുല്ല. യെമനിലെ ഹൂത്തി വിമതസംഘവും ഇറാനും ലെബനനും ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ സാമ്പത്തിക-ആയുധ സൗകര്യങ്ങള്‍ നല്‍കി ഹിസ്ബുല്ലയെ നയിച്ചിരുന്നത് ഇറാനാണ്. ഇസ്രഈലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിലപാടെടുത്ത ഇറാന്‍ സഹായം നല്‍കുന്ന സംഘടനയായതിനാലാണ് ഹിസ്ബുല്ലയുടെ നീക്കങ്ങള്‍ നെതന്യാഹു ഭരണകൂടത്തെ ചൊടിപ്പിച്ചത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ 2,255 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ട ആക്രമണത്തില്‍ 1400ഓളം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്.

അതേസമയം ഇസ്രഈലിനെതിരെ ലെബനന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കുറഞ്ഞത് 54 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും ഇസ്രഈല്‍ സൈന്യമായ ഐ.ഡി.എഫിലെ ഉദ്യോഗസ്ഥരാണ്.

Content Highlight: Israel destroys Ottoman-era market in Lebanon