ഗസയിൽ ഫലസ്തീനികളെ തുടച്ചുനീക്കാനുള്ള ഇസ്രഈല്‍ പദ്ധതി ചോര്‍ന്നു
World News
ഗസയിൽ ഫലസ്തീനികളെ തുടച്ചുനീക്കാനുള്ള ഇസ്രഈല്‍ പദ്ധതി ചോര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2023, 6:22 pm

തെല്‍ അവീവ്: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനികളെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രഈലിന്റെ രഹസ്യപദ്ധതി ചോര്‍ന്നു.
ഒക്ടോബര്‍ 29ന് രഹസ്യ പദ്ധതിയുടെ രേഖ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

 

ഇസ്രഈല്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന രഹസ്യ രേഖയാണ് ചോര്‍ന്നത്. രേഖയില്‍ ഗസയിലെ രണ്ട് ദശലക്ഷത്തിലധികം വരുന്ന ജനവിഭാഗത്തെ ഈജിപ്തിലെ സിനായ് പെനിന്‍സുലയിലേക്ക് നിര്‍ബന്ധിതമായി നാടുകടത്താന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

പത്ത് പേജുകള്‍ ഉള്ള രഹസ്യരേഖയെ ഹീബ്രു ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിക്കി ലീക്‌സാണ് വിവര്‍ത്തനം ചെയ്തത്.
രഹസ്യരേഖയുടെ പ്രധാന പദ്ധതികള്‍ നാലെണ്ണമാണ്.

കര ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ ഗസ ഒഴിയാന്‍ ഫലസ്തീന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, വടക്ക് മുതല്‍ തെക്ക് ഗസ വരെ തുടര്‍ച്ചയായ കര പ്രവര്‍ത്തനങ്ങള്‍ നടത്തുക, റഫയിലേക്ക് ഉള്ള റൂട്ടുകള്‍ വിജനമാക്കുക, വടക്കന്‍ സിനായില്‍ കൂടാര നഗരങ്ങള്‍ സ്ഥാപിക്കുകയും ഫലസ്തീനികളെ ഈജിപ്തില്‍ പുനരധിവസിപ്പിക്കാന്‍ നഗരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുക.

എന്നാല്‍ ഇത് ഇസ്രഈല്‍ ഭരണകൂടം ലോകത്തോട് പറയുന്ന കാര്യങ്ങളില്‍ നിന്നും വിപരീതമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ രേഖയിലെ ഓരോ ഘട്ടവും ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും രണ്ട് ദശലക്ഷത്തില്‍ അധികം ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണെന്നും പ്രസ്സ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ രേഖയില്‍ ഒരിടത്തും ബോംബ് ആക്രമണം അവസാനിപ്പിക്കണമെന്ന പ്രഖ്യാപനം ഇല്ല.

നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 8000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ പകുതിയിലധികവും കുട്ടികളാണ്.

Content Highlight: Israel confidential report leaked