| Sunday, 7th January 2024, 8:18 am

ദക്ഷിണാഫ്രിക്ക നൽകിയ 'വംശഹത്യ' കേസ് തള്ളാൻ ലോകനേതാക്കളിൽ സമ്മർദം ചെലുത്താൻ ഇസ്രഈൽ; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസ് തള്ളാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് അവരുടെ ആതിഥേയ രാജ്യങ്ങളിൽ സമ്മർദം ചെലുത്താൻ നിർദേശം നൽകി ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം.

നയതന്ത്ര കേബിൾ സന്ദേശം ഉദ്ധരിച്ചുകൊണ്ട് ആക്സിയോസാണ് റിപ്പോർട്ട് ചെയ്തത്.

ഫലസ്തീൻ ജനതയുടെ സുപ്രധാന പ്രദേശം തകർത്തുകൊണ്ട് വംശഹത്യയാണ് ഗസയിൽ ഇസ്രഈൽ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നൽകിയത്.

ഗസ മുനമ്പിൽ നിന്ന് ഇസ്രഈൽ സേനനെ പിൻവലിക്കാൻ അന്താരാഷ്ട്ര കോടതി ഉത്തരവിടണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം.

ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 22,600ലധികം ഫലസ്തീനികളാണ് ഗസയിൽ കൊല്ലപ്പെട്ടത്.

ഇസ്രഈൽ സൈന്യത്തെ ഗസയിൽ നിന്ന് നിരോധിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ അഭ്യർത്ഥന കോടതി നിരസിക്കുക, ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തുന്നുണ്ടോ എന്ന് നിർണയിക്കുന്നതിൽ നിന്ന് കോടതി വിട്ടുനിൽക്കുക, ഗസയിലെ ഇസ്രഈൽ സേനയുടെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണെന്ന് അംഗീകരിക്കുക തുടങ്ങിയവയാണ് ഇസ്രഈലിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അയച്ച സന്ദേശത്തിലുണ്ടെന്ന് ആക്സിയോസ് ലേഖനത്തിൽ പറയുന്നു.

കോടതി വിധിക്ക് നിയമപരമായ കാര്യങ്ങളിൽ മാത്രമല്ല, ഉഭയകക്ഷി, ബഹുമുഖ, സാമ്പത്തിക, സുരക്ഷാ മേഖലകളിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രഈൽ വിലയിരുത്തുന്നതായി ആക്സിയോസ് പറയുന്നു.

ഇസ്രഈലിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ നിഷേധിക്കുന്നുവെന്ന് പരസ്യപ്രസ്താവന നടത്താൻ ആതിഥേയ രാജ്യങ്ങളോട് സമ്മർദം ചെലുത്താനാണ് ഇസ്രഈലിന്റെ നിർദേശം.

ജനുവരി 11ന് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കോടതിയിൽ വിചാരണ ആരംഭിക്കും. അതിനുമുമ്പ് പ്രസ്താവന ലഭ്യമാക്കണമെന്നാണ് നിർദേശം. സമാന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലോക നേതാക്കൾക്ക് കത്തെഴുതുമെന്നും റിപ്പോർട്ടുണ്ട്.

തുർക്കി, ജോർദാൻ, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയുടെ കേസുകൾക്ക് പിന്തുണ അറിയിച്ചിരുന്നു.

Content Highlight: Israel aiming to derail ICJ genocide case – Axios

Latest Stories

We use cookies to give you the best possible experience. Learn more