കെയ്‌റോ: അമേരിക്ക മുന്നോട്ട് വെച്ച ഗസയിലെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രഈല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് രണ്ടാംഘട്ടത്തിലെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
ഈ നിര്‍ദേശ പ്രകാരം വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹാ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശം ഹമാസ് തള്ളി. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചപ്പോള്‍, ആദ്യ ഘട്ടം കൂടുതല്‍ ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിച്ചത്. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. അപ്രകാരമാണെങ്കില്‍ മുഴുവന്‍ ബന്ദികളേയും വിട്ട് നല്‍കാനും ഹമാസ് തയ്യാറായതായാണ് സൂചന.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെ, രണ്ടാം ഘട്ടം സംബന്ധിച്ച് യാതൊരു ഉറപ്പും ലഭിക്കാതെയാണ് കരാര്‍ അവസാനിച്ചത്.
ഇസ്രഈല്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, കരാര്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം ഗസയില്‍ ബാക്കിയുള്ള ബന്ദികളില്‍ പകുതി പേരെയും മോചിപ്പിക്കും. സ്ഥിരമായ വെടിനിര്‍ത്തലില്‍ ധാരണയിലെത്തിയാല്‍ ബാക്കിയുള്ളവരെ അവസാനം വിട്ടയക്കും. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട 251 പേരില്‍ 58 പേര്‍ നിലവില്‍ ഗസയിലുണ്ട്. ഇതില്‍ 34 പേര്‍ മരിച്ചതായാണ് ഇസ്രഈല്‍ സൈന്യം പറയുന്നത്.
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍കരാര്‍ പ്രകാരം 25 ജീവനുള്ള ബന്ദികളെ ഹമാസ് മോചിപ്പിക്കുകയും ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാരെ തിരികെ നല്‍കുകയും ചെയ്തു. ഇസ്രഈലി ബന്ദികളില്‍ തായ്‌ലാന്‍ഡ് സ്വദേശികളും ഉള്‍പ്പെട്ടിരുന്നു.
ഗസയില്‍ ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ ഇതിനകം ഏകദേശം 48,388 പേരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരായിരുന്നു.
Content Highlight: Israel accepted the second phase of the cease-fire agreement suggested by United States; Hamas disagrees