| Monday, 17th June 2024, 12:48 pm

100 മുതൽ 150 വരെ ആളുകൾ ആശുപത്രിയിലേക്ക് ഇരച്ചു കയറി; തെലങ്കാനയിലെ ഹിന്ദുത്വവാദികളുടെ ആക്രമണത്തെ അപലപിച്ച് ഡോക്ടർമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ ഹിന്ദുത്വവാദികളുടെ ആക്രമണത്തെ അപലപിച്ച് മേദക് ഓർത്തോപീഡിക് ആൻഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. മേദക്കിലെ മദ്രസക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആശുപത്രിയിലെ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജീവനക്കാർക്ക് പരിക്ക് പറ്റുകയും ചെയ്തു.

‘100 മുതൽ 150 വരെ അംഗങ്ങൾ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറുകയും ജനൽ ചില്ലുകൾക്ക് കേടുവരുത്തുകയും കല്ലെറിയുകയും ചെയ്തു. ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാരൻ്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തു.

ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് അവർ ഞങ്ങളോട് പറയണം. രോഗിയെ ചികിത്സിക്കുന്നത് പാപമാണോ?,’ ഡോ. നവീൻ ചോദിച്ചു.

മൃഗബലി നടത്തിയെന്നാരോപിച്ച് ശനിയാഴ്ചയാണ് ആർ.എസ്.എസ്. പ്രവർത്തകർ മേദക്കിലെ മദ്രസ ആക്രമിച്ചത്. മിറാജ് ഉൽ ഉലൂം മദ്രസയുടെ മാനേജ്‌മെന്റ് ബക്രീദിന് ബലിയർപ്പിക്കാൻ കന്നുകാലികളെ വാങ്ങിയിരുന്നു.

കന്നുകാലികളെ കൊണ്ട് വന്നതിനു പിന്നാലെ ഒരു കൂട്ടം ആളുകൾ മദ്രസയിലേക്ക് അതിക്രമിച്ച് കടക്കുകയും ആക്രമണം അഴിച്ചു വിടുകയും ആയിരുന്നു.

സംഘർഷത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്ക് പറ്റി. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അക്രമികൾ ആശുപതിയിലേക്ക് അതിക്രമിച്ച് കടന്നത്. ആർ.എസ്.എസ് പ്രവർത്തകരാണ് മദ്രസ ആക്രമണത്തിന് പിന്നിലെന്ന് എ.ഐ.എം.ഐ.എം എം.എൽ.എ കർവാൻ എം. കൗസർ മൊഹിയുദ്ധീൻ
പറഞ്ഞിരുന്നു.

Content Highlight: Is treating patient a sin, asks Medak doctor after attack on hospital

We use cookies to give you the best possible experience. Learn more