| Friday, 18th August 2023, 2:48 pm

ബണ്ണിയെ ഇഷ്ടമാണ്, പക്ഷേ; കൊത്ത പുഷ്പയെ ഇമിറ്റേറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടിയുമായി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രെയ്‌ലറിന് പിന്നാലെ കിങ് ഓഫ് കൊത്തയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും വലിയ സ്വീകാര്യതയാണ് കൊത്തയുടെ ട്രെയ്‌ലറിന് ലഭിച്ചത്.

കിങ് ഓഫ് കൊത്തയിലെ ചില രംഗങ്ങള്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ സിനിമയിലെ ചില രംഗങ്ങളോട് സാദൃശ്യമുണ്ടെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുന്ന ദുല്‍ഖറിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കൊത്തയുടെ ട്രെയ്‌ലര്‍ കണ്ടെന്നും ത്രില്ലിങ് ആയിരുന്നെന്നും ദുല്‍ഖറിന്റെ റൗഡി ക്യാരക്ടര്‍ കണ്ടപ്പോള്‍ ചിലയിടത്ത് അല്ലു അര്‍ജുന്റെ പുഷ്പയുമായി സാമ്യം തോന്നിയെന്നായിരുന്നു അവതാരക പറഞ്ഞത്.

ചില പോസും ചില ഡയലോഗും മറ്റു കാര്യങ്ങളും പുഷ്പയെ തോന്നിപ്പിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സ്വാധീനമൊന്നും കൊത്തയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

‘ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതല്‍ നമ്മള്‍ കൊത്തയ്‌ക്കൊപ്പമുണ്ട്. മൂന്ന് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ചൊക്കെ ഉണ്ടാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി ഞാന്‍ എടുക്കുന്നു. പക്ഷേ ഞങ്ങള്‍ ആരേയും ഇമിറ്റേറ്റ് ചെയ്യാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം ഉണ്ടാക്കാന്‍ കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

നാല് ഭാഷകളിലും താങ്കള്‍ തന്നെയാണല്ലോ ഡബ്ബ് ചെയ്തത്. ദുല്‍ഖര്‍ ആണ് ഒരു യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന് നടന്‍ നാനി അടുത്തിടെ പറഞ്ഞിരുന്നു. എന്താണ് അതിന് നല്‍കാനുള്ള മറുപടിയെന്ന ചോദ്യത്തിന് ആ വാക്കുകളോട് നന്ദിയുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. പക്ഷേ താന്‍ ചെയ്യുന്ന അതേ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി താരങ്ങള്‍ വേറെയും ഉണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

വിവിധ ഭാഷകള്‍ സംസാരിക്കുകയും ആ ഭാഷയില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന ഒരുപാട് ആര്‍ടിസ്റ്റുകള്‍ ഉണ്ട്.

എനിക്ക് വിവിധ ഭാഷകള്‍ പഠിക്കാനും അവിടുത്തെ കള്‍ച്ചറുകള്‍ മനസിലാക്കാനും ഒരുപാട് ഇഷ്ടമാണ്. ഏത് ഭാഷയില്‍ ചെല്ലുമ്പോഴും അവരില്‍ ഒരാളാവാന്‍ ശ്രമിക്കാറുണ്ട്. അത് വേറൊരു എക്‌സ്പീരിയന്‍സ് തന്നെയാണ്. ഓരോ ലാംഗ്വേജിലേയും ഡബ്ബിങ് വ്യത്യസ്തമായ രീതിയിലാണ്. ഒരു സീനില്‍ തന്നെ വ്യത്യസ്തമായ രീതിയിലാണ് ചെയ്യുന്നത്. അതൊക്കെ നന്നായി എന്‍ജോയ് ചെയ്യുന്ന ആളാണ് ഞാന്‍.

ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെയായിരുന്നു വിജയ് ദേവര്‍കൊണ്ടയും സാമന്തയും ഉണ്ടായിരുന്നത്. ഖുഷിയുടെ പ്രൊമോഷന് വേണ്ടി വന്നതാണ് അവരും. അത്തരത്തില്‍ എല്ലാവരേയും കാണാന്‍ പറ്റുന്നതും സൗഹൃദം പങ്കിടാനാവുന്നതുമൊക്കെ സന്തോഷമാണ്.
മലയാളത്തില്‍ അവര്‍ക്ക് വരാനും സിനിമകള്‍ ചെയ്യാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highligt: Is Kotha imitate allu arjun pushpa dulquer replied

We use cookies to give you the best possible experience. Learn more