| Tuesday, 28th July 2020, 4:20 pm

മഹാരാഷ്ട്രയില്‍ വീണ്ടും ശിവസേനയുമായി കൈകോര്‍ക്കാന്‍ ബി.ജെ.പി?; പാര്‍ട്ടിയുടെ ആവശ്യമിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. എന്നാല്‍ ശിവസേനയുമായി വീണ്ടും കൈകോര്‍ക്കാന്‍ ബി.ജെ.പി തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രസിഡന്റ്.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ സംസ്ഥാന ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചതിന് തൊട്ട് പിന്നാലെയാണ് ബി.ജെ.പി പ്രസിഡന്റ് നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

കൊലാപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ.പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍.

‘ഞങ്ങള്‍ അധികാരത്തിലെത്തി ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടി വന്നാലും തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെയാകും മത്സരിക്കുക. ഞങ്ങള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നല്ല,’ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ടയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരു ഊന്നുവടിയുടെയും ആവശ്യമുണ്ടായിരിക്കരുതെന്ന് ജെ.പി നദ്ദ പാര്‍ട്ടി അണികളോട് നേരത്തെ പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ജന്മദിനാശംസകള്‍ നല്‍കി കൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. താക്കറെയും അജിത് പവാറും ഒരുമിച്ച് ഒരു വണ്ടിയിലിരിക്കുന്നതും വണ്ടിയുടെ സ്റ്റീയറിംഗ് പവാര്‍ പിടിച്ചിരിക്കുന്നതുമായിരുന്നു ചിത്രം.

മഹാരാഷ്ട്രയില്‍ തന്റെ കയ്യിലാണ് പൂര്‍ണ അധികാര ചക്രമെന്ന് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പവാറിന്റെ ജന്മദിനാശംസകള്‍ നല്‍കി കൊണ്ടുള്ള ട്വീറ്റ്. ഇത് താക്കറെയെ പരിഹസിച്ച് ഇട്ടതാണെന്ന വാദവും ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more