'ഞാനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍....'; പുറത്താക്കലിനോട് പ്രതികരിച്ച് ഇര്‍ഫാന്‍ പത്താന്‍
Sports News
'ഞാനാണ് സഞ്ജുവിന്റെ സ്ഥാനത്തെങ്കില്‍....'; പുറത്താക്കലിനോട് പ്രതികരിച്ച് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 7:45 pm

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് അവസരം നല്‍കിയില്ലായിരുന്നു. താരത്തിന്റെ പുറത്താക്കലിനെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പത്താന്‍.

സഞ്ജുവിന്റെ സ്ഥാനത്ത് താന്‍ ആയിരുന്നുവെങ്കില്‍ ഉറപ്പായിട്ടും ഒരുപാട് നിരാശനായേനെ എന്നായിരുന്നു പത്താന്‍ പറഞ്ഞത്. ട്വിറ്ററിലടൂടെയാണ് താരം പ്രതികരിച്ചത്.

‘ഞാന്‍ സഞ്ജു സാംസണിന്റെ സ്ഥാനത്തായിരുന്നുവെങ്കില്‍ ഉറപ്പായും ഒരുപാട് നിരാശനായേനെ,’ പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് മത്സരത്തിനുള്ള ഏകദിന ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഒരു ടീമിനെയും മൂന്നാം മത്സരത്തില്‍ മാറ്റങ്ങളുമായി മറ്റൊരു ടീമിനെയുമാണ് ഇന്ത്യ കളിപ്പിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയും മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മയെ നായകനാക്കിയും രണ്ട് സ്‌ക്വാഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഇടം നേടിയ സ്‌ക്വാഡിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റ് വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവാണ്. 19 മാസത്തെ ഇടവേളക്ക് ശേഷമാണ് താരം ടീമിന്റെ ഭാഗമാകുന്നത്.

 

സഞ്ജു സാംസണ് ഓസ്ട്രേലിയക്കെതിരായ ഈ രണ്ട് സ്‌ക്വാഡിലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലും ഏഷ്യാ കപ്പ് സ്‌ക്വാഡിലും ലോകകപ്പ് സ്‌ക്വാഡിലും തഴഞ്ഞതിന് പിന്നാലെയാണ് ഈ പരമ്പരയിലും സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതെ പോയത്.

ഏകദിനത്തില്‍ ടീമിലെ പല താരങ്ങളെക്കാളും സ്റ്റാറ്റ്സ് ഉണ്ടായിരുന്നിട്ടും സഞ്ജുവിനോടുള്ള അവഗണന അപെക്സ് ബോര്‍ഡ് തുടരുകയാണ്.

ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Irfan Pathan Reacts to Snubbing of Sanju Samson