കരീബിയന്‍ പിച്ചില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും, ടി ട്വന്റിയില്‍ അവരുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു: ഇര്‍ഫാന്‍ പത്താന്‍
Sports News
കരീബിയന്‍ പിച്ചില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും, ടി ട്വന്റിയില്‍ അവരുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th December 2023, 4:58 pm

2024 ടി ട്വാന്റി ലോകകപ്പിന്റെ ഇന്ത്യന്‍ സ്‌കോഡില്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഉള്‍ക്കൊള്ളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വരാനിരിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ വൈറ്റ് ബോള്‍ മത്സരത്തില്‍ നിന്നും രോഹിത് ശര്‍മയും വിരാടും വിശ്രമം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അടുത്ത ഐ.സി.സി ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് ആഗ്രഹിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍. ഇരുവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നതില്‍ വ്യക്തത നല്‍കിയിട്ടില്ലായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ രോഹിത്തിനെയും വിരാടിനെയും കുറിച്ച് സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

‘വ്യക്തിപരമായി രണ്ടുപേരും ടീമില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. അതിന് കാരണം എവിടെയാണ് നമ്മള്‍ അടുത്ത ലോകകപ്പ് കളിക്കുന്നത് എന്നതുകൊണ്ടാണ്. വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമായി ടൂര്‍ണമെന്റ് നടക്കുമ്പോള്‍ പിച്ചുകള്‍ക്ക് മാറ്റമുണ്ട്. ഐ.സി.സിയുടെ ഒരു ഇവന്റ് ആയതുകൊണ്ട് തന്നെ പിച്ചുകള്‍ മികച്ചതാവും. അതുകൊണ്ട് ബാറ്റിങ് കണ്ടീഷന്‍ പരിഗണിക്കേണ്ടതുണ്ട്,’അദ്ദേഹം പറഞ്ഞു

കരീബിയന്‍ ദ്വീപുകളിലെ ഗ്രൗണ്ടില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ വിരാടിന്റെയും രോഹിത്തിന്റെയും കുറഞ്ഞ ഫോര്‍മാറ്റ് ക്രിക്കറ്റ് അനുഭവം ഫലം കാണും എന്നാണ് ഇര്‍ഫാന്‍ പത്താന്‍ വിശ്വസിക്കുന്നത്.

‘നിങ്ങള്‍ സി.പി.എല്‍ (കരീബിയന്‍ ക്രിക്കറ്റ് ലീഗ്) കാണുമ്പോള്‍ ബാറ്റര്‍മാര്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നതായി മനസ്സിലാക്കുന്നുണ്ടല്ലോ. അവിടെയാണ് അവരുടെ അനുഭവസമ്പത്ത് പ്രധാനമാകുന്നത്. ഞങ്ങള്‍ ഏകദിന ലോകകപ്പില്‍ ഒരു കളി ഒഴികെ എല്ലാ മത്സരങ്ങളും മികച്ച രീതിയില്‍ കളിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വേണ്ട ആവശ്യമില്ല,’അദ്ദേഹം പറഞ്ഞു.

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഫൈനലില്‍ ഓസ്‌ട്രേലിയയോട് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് രോഹിത് ശര്‍മ നടത്തിയത്. വിരാട് കോഹ്ലി സച്ചിന്റെ ഐതിഹാസികമായ റെക്കോഡും ഒട്ടനവധി മറ്റ് റെക്കോഡുകളും മറികടന്ന് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലും ഒന്നാമത് എത്തിയിരുന്നു. 765 റണ്‍സാണ് വിരാട് ലോകകപ്പില്‍ അടിച്ചു കൂട്ടിയത്.


597 റണ്‍സിന്റെ പിന്‍ബലത്തില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് രോഹിത്തും ഉണ്ട്. മികച്ച ഓപ്പണിങ് കണ്ടെത്തുന്നതിനും എതിരാളികളെ അനായാസം അടിച്ചു തകര്‍ക്കാനും ആക്രമണ രീതിയില്‍ ബാറ്റ് വീശുന്നത് രോഹിത്തിന്റെ കഴിവാണ്.

Content Highlight: Irfan Pathan believes that Rohit and Kohli will be in T20 World Cup