| Thursday, 30th April 2020, 9:06 pm

'എനിക്ക് നഷ്ടപ്പെട്ടിട്ടില്ല', ഇര്‍ഫാന്‍ഖാനെക്കുറിച്ച് ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിടപറഞ്ഞ നടന്‍ ഇര്‍ഫാന്‍ഖാനെക്കുറിച്ച് ഇര്‍ഫാന്റെ ഭാര്യ സുതപ ശിക്തറുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു. ഇര്‍ഫാന്‍ ഖാനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് തന്റെ ഭര്‍ത്താവിന്റെ നഷ്ടത്തെക്കുറിച്ച് ഇവര്‍ പറയുന്നത്.

‘ എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. നേടിയതാണ്, പല തരത്തില്‍,’ എന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേര്‍ ഇര്‍ഫാന്റെ കുടുംബത്തിന് ആശ്വാസവാക്കുകളുമായെത്തി. ദല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രമായില്‍ വെച്ചാണ് ഇര്‍ഫാനും സുതപയും തമ്മില്‍ ആദ്യമായി പരിചയപ്പെടുന്നത്. ഇവിടെ വെച്ച് പ്രണയത്തിലായ ഇരുവരും 1995 ലാണ് വിവാഹിതരാവുന്നത്.

ഒപ്പം ഇര്‍ഫാന്റെ മകന്‍ ബബ്ലിയും പിതാവിന്റെ നഷ്ടത്തില്‍ തന്നെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം സ്ഥിരീകരിച്ചത്.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ വേറിട്ട മുഖമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more