ഇസ്രഈല്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണം; അയര്‍ലന്‍ഡ് സര്‍വകലാശാലകളോട് അക്കാദമിക് വിദഗ്ധര്‍
World News
ഇസ്രഈല്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കണം; അയര്‍ലന്‍ഡ് സര്‍വകലാശാലകളോട് അക്കാദമിക് വിദഗ്ധര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th November 2023, 9:15 am

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യൂണിവേഴ്‌സിറ്റികള്‍ ഇസ്രഈലുമായി എല്ലാ ബന്ധവും വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ അക്കാദമിക് വിദഗ്ധരായ 600 ലേറെ പേര്‍ ഒപ്പുവെച്ച തുറന്ന കത്ത്.

ഫലസ്തീനില്‍ ഇസ്രഈല്‍ തുടരുന്ന അധിനിവേശത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഗസ തുരുത്തിനുമേല്‍ ഇപ്പോള്‍ അഴിച്ചുവിടുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഫലസ്തീനികളെ കുറിച്ച് ഇസ്രഈല്‍ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ ഭാഷയും ശൈലിയും വംശഹത്യസ്വഭാവം പേറുന്നവയാണെന്നും ദീര്‍ഘമായ കത്ത് വ്യക്തമാക്കുന്നു.

‘ഗസ മുനമ്പിലെ ഇസ്രഈലിന്റെ നിലവിലെ യുദ്ധത്തിന്റെ അളവും തീവ്രതയും ഫലസ്തീനില്‍ മുന്‍പ് നടന്ന എല്ലാ അക്രമണങ്ങളെക്കാളും കൂടുതലാണ്. ഇത് തികച്ചും വംശീയ ഉന്മൂലനത്തിന്റെ പ്രചാരണവും വംശഹത്യയുമാണ്,’ അയര്‍ലന്‍ഡ് അക്കാദമിക് വിദഗ്ധര്‍ സംയുക്തമായി ഒപ്പിട്ട കത്തില്‍ അപലപിച്ചതായി ഐറിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിരവധി ഐറിഷ് സര്‍വ്വകലാശാലകള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ധനസഹായത്തോടെയുള്ള ഗവേഷണ പ്രോജക്ടുകള്‍ക്കും ഇസ്രഈലി സര്‍വകലാശാലകളുമായി സജീവമായ സഹകരണമുണ്ടെന്ന് കത്തില്‍ വിവരിക്കുന്നുണ്ട്.

‘ ഇസ്രഈല്‍ സ്ഥാപനങ്ങളുമായി നിലവിലുള്ള പങ്കാളിത്തവും അഫിലിയേഷനും ഉടനടി പിന്‍വലിച്ചിരിക്കണമെന്ന് ഞങ്ങള്‍ അയര്‍ലന്‍ഡിലെ എല്ലാ സര്‍വകലാശാലകളോടും ആവശ്യപ്പെടുന്നു. ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശം അവസാനിക്കുന്നത് വരെ ആ ബന്ധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. ഫലസ്തീന്റെ അവകാശങ്ങള്‍ ന്യായീകരിക്കപ്പെടും.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിവരാനുള്ള അവകാശം സുഗമമാക്കും. ഒരു സാഹചര്യത്തിലും ഉപരോധിക്കപ്പെട്ട അധിനിവേശപ്രദേശത്ത് സിവിലിയന്മാരെ ആസൂത്രിതമായി ബോംബ് ആക്രമണം നടത്താനും കൂട്ടമായി ശിക്ഷിക്കാനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നില്ല.
ഇസ്രഈല്‍ ബോംബ് ആക്രമണത്തില്‍ 3700ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതില്‍ ലോകത്തിലെ മറ്റു സായുധ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ വാര്‍ഷിക എണ്ണത്തേക്കാള്‍ വളരെ കൂടുതലാണ്. ഇസ്രഈല്‍ ഉപരോധം കാരണം ഇന്ധനം, വെള്ളം, വൈദ്യുതി, മെഡിക്കല്‍ സപ്ലൈസ് എന്നിവയുടെ അഭാവം മൂലം നിരവധി ഫലസ്തീനികള്‍ മരിക്കുന്നു.
ഗസയിലെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയില്ല, വിനാഗിരി ആന്റിസെപ്റ്റിക്കായി ഉപയോഗിക്കുന്നു, അനസ്‌തേയ്ഷ്യ ഇല്ലാതെ ശസ്ത്രക്രിയകള്‍ നടത്തുന്നു, കൂടാതെ ഇസ്രഈല്‍ വ്യോമാക്രമണം തുടരുകയും ചെയ്യുന്നു. സാഹചര്യം മനുഷ്യത്വരഹിതമാണ്,’ കത്തില്‍ അവര്‍ പറഞ്ഞു.

ഗസയിലെ ചില ഫലസ്തീന്‍ സര്‍വകലാശാലകള്‍ നശിപ്പിക്കപ്പെടുകയും അക്കാദമിക് വിദഗ്ധരും വിദ്യാര്‍ത്ഥികളും കൊല്ലപ്പെടുകയും ചെയ്തതിലുള്ള ആശങ്കയും കത്തില്‍ ഉന്നയിക്കുന്നതായി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസര്‍മാരായ കാതലിന്‍ ലിഞ്ച്, യുജിനിയ സിയാപെര, ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അഓയ്ഫ് ഒ ഡോണോഗ് എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടും.

Content Highlight: Ireland Academic professors stand with Palestine civilians