| Monday, 14th June 2021, 1:51 pm

ഐ.എസ്. കൂട്ടക്കൊല ചെയ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇറാഖ്; പ്രദേശങ്ങളില്‍ വലിയ കുഴികളെടുത്ത് തെരച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്) തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളെ തിരിച്ചറിയാനുള്ള നടപടികള്‍ ശക്തമാക്കി ഇറാഖ്. ഐ.എസ് കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാണ് ഇറാഖ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇറാഖിലെ നീനെവേ എന്ന പ്രദേശത്ത് ആഴത്തില്‍ കുഴികളെടുത്ത് നടത്തിയ അന്വേഷണത്തില്‍ 123 മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. 12,000 മൃതദേഹങ്ങളെങ്കിലും ഈ പ്രദേശത്തെ ശവക്കുഴികളില്‍ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

2017 മാര്‍ച്ചില്‍ ഇറാഖ് സൈന്യം നിയന്ത്രണം ഏറ്റെടുത്ത പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഐ.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.

2014ല്‍ ഐ.എസ്. ബദുഷ് ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം നടന്ന കൂട്ടക്കൊല അടക്കമുള്ള തീവ്രവാദ ആക്രമണത്തിലെ ഇരകളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ ഡി.എന്‍.എ. പരിശോധിച്ച് സംഭവം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ആയിരക്കണക്കിന് കുടുംബങ്ങള്‍, ബന്ധുക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് നീനെവേ ഗവര്‍ണര്‍ നജ്മ് അല്‍ ജുബ്ബുരി എ.എഫ്.പി. ന്യൂസിനോട് പറഞ്ഞു. 30 തൊഴിലാളികളെ വെച്ചാണ് ശവക്കുഴിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2005ല്‍ യു.എസ് സേന ബദൂഷില്‍ ജയിലിലടച്ച തന്റെ മകന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്കറിയണമെന്ന് അബ്ബാസ് മുഹമ്മദ് എന്നയാള്‍

എ.എഫ്.പിയോട് പറഞ്ഞു.

2014 ജൂണ്‍ ഒന്‍പതിനാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഐ.എസ്. ഇറാഖിലെ മൊസൂള്‍ പിടിച്ചെടുക്കുന്നത്. ആയിരത്തോളം ഐ.എസ്. ഭീകരരാണ് അന്ന് അത്യാധുനിക ആയുധങ്ങളും ബോംബുകളുമായി നഗരത്തിലേക്ക് ഇരച്ചെത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ തിക്രിത്തിലേക്കുള്‍പ്പെടെ കടന്നുകയറിയ
ഐ.എസ്. സംഘം സകലതും തകര്‍ക്കുകയായിരുന്നു.

പെണ്‍കുട്ടികളെ അടിമകളാക്കിയും എതിര്‍ത്തവരെയും അല്ലാത്തവരെയും കൂട്ടക്കൊല ചെയ്തും പന്നീട് ഐ.സ്. പ്രദേശങ്ങള്‍ കീഴടക്കുകയായിരുന്നു. പിന്നീട് സ്വന്തമായൊരു ‘രാജ്യ’മുണ്ടാക്കി ജൂണ്‍ 29ന് ഐ.സ്. നേതാവ് അല്‍ ബാഗ്ദാദി അതിന്റെ തലവനായി സ്വയം പ്രഖ്യാപിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. 2017 മാര്‍ച്ചിലാണ് ഇറാഖ് സൈന്യത്തിന് മൊസൂളിന്റെ നിയന്ത്രണം തിരിച്ചെടുക്കാനാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: Iraq opens mass grave to identify IS victims

We use cookies to give you the best possible experience. Learn more