| Monday, 28th October 2019, 11:28 pm

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം ;ഇറാഖില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാഖില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ കര്‍ഫ്യൂ പ്രഖാപിച്ചതായി ബാഗ്ദാദ് ഓപ്പറേഷന്‍ കമാന്‍ഡര്‍ പറഞ്ഞു. രണ്ടാം ഘട്ടത്തിലെത്തിയ പ്രക്ഷോഭത്തിന്റെ നാലാം ദിവസം നടന്ന പ്രതിഷേധത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ടാം ഘട്ടമെത്തിയ പ്രക്ഷോഭത്തിലേക്ക്  ഇറാഖിലെ വിദ്യാര്‍ഥികളും അണി ചേര്‍ന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മഹിദിയുടെ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം ബാഗ്ദാദിലെ തെഹരീര്‍ സ്‌ക്വയറില്‍ ഒത്തു കൂടിയത്. ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയത്.

ഒക്ടോബര്‍ ആദ്യ വാരം മുതല്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സുരക്ഷാ സൈന്യത്തിന്റെ ആക്രമണത്താല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രതിഷേധം വീണ്ടും തുടങ്ങിയിരിക്കുകയാണ്.

സര്‍ക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിനെതിരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇതുവരെ നൂറിലേറെ പേരാണ് മരണപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.ഐ.എസിനെ തുരത്തിയ ശേഷം അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. ഇറാഖ് ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണിത്.

We use cookies to give you the best possible experience. Learn more