| Saturday, 4th April 2020, 4:50 pm

കൊവിഡ്-19 സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കണക്ക് ശരിയല്ലെന്ന് റിപ്പോര്‍ട്ട്, റോയിട്ടേര്‍സിനെ വിലക്കി ഇറാഖി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: അന്താരാഷട്ര മാധ്യമമായ റോയിട്ടേര്‍സിന് മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി ഇറാഖി സര്‍ക്കാര്‍. രാജ്യത്ത് കൊവിഡ് ബാധിതരെ സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ കണക്കിനേക്കളധികം പേര്‍ക്ക് കൊവിഡ് ബാധയുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് നിരോധനം.

772 പേര്‍ക്ക് ഇറാഖില്‍ ആകെ കൊവിഡ് ബാധിക്കുകയും 54 പേര്‍ മരിക്കുകയും ചെയ്തു എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക കണക്ക്. എന്നാല്‍ പതിനായിരത്തോളം പേര്‍ക്ക് ഇറാഖില്‍ കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇറാഖിലെ ചില ഡോക്ടര്‍മാരുടെയും രാഷ്ട്രീയനേതാക്കളും ഇതേ സംശയം പ്രകടിപ്പിതയായി റിപ്പോര്‍ട്ടിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ടിന് പിന്നാലെ സാമൂഹ്യ സുരക്ഷിതത്വം അപകടപെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് റോയിട്ടേര്‍സിന് പിഴ ചുമത്തുകയും ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇറാഖിന്റെ അയല്‍രാജ്യമായ ഇറാനില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 3300 പേരാണ് ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 53000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ടിനു ശേഷം റോയിട്ടേര്‍സിനെ വിലക്കിയത് സര്‍ക്കാര്‍ കണക്കുകള്‍ മറച്ചു വെക്കുകയാണോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ഇറാഖിനു പുറമെ ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെയും കൊവിഡ് സംബന്ധിച്ചുള്ള കണക്കില്‍ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more