| Saturday, 13th April 2024, 5:01 pm

ഇസ്രഈലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കപ്പലിൽ രണ്ട് മലയാളികൾ ഉണ്ടെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ശനിയാഴ്ച രാവിലെയാണ് ഇറാന്‍ കപ്പല്‍ തടഞ്ഞത്. കപ്പലില്‍ രണ്ട് മലയാളികൾ ക്രൂ മെമ്പേര്‍സായി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ദുബൈയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ സൈന്യം പിടിച്ചെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കപ്പലില്‍ ഉണ്ടായിരുന്ന മലയാളികള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രാവിലയോടെ കപ്പലിലേക്ക് ചിലയാളുകള്‍ കടന്ന് കയറി എന്നാണ് ബന്ധുക്കളെ അറിയിച്ചത്. ഇതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇസ്രഈലിനെ തിരിച്ചടിക്കാന്‍ ഇറാന്‍ സൈന്യം തയ്യാറെടുക്കുന്നതായി അമേരിക്കയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പടെ പുറത്ത് വന്നിരുന്നു.
ഇറാന്‍ ഏത് നിമിഷവും ഇസ്രഈലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഇതിന് പിന്നാലെ ആക്രമണം നേരിടാന്‍ പൂര്‍ണമായും തയ്യാറാണെന്ന് ഇസ്രഈൽ അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ അറിയിപ്പിന് പിന്നാലെ ഇസ്രഈലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ ഓപ്പറേഷന്‍ നടത്തരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രഈലിലേക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസം ഇന്ത്യയും രം​ഗത്തെത്തിയിരുന്നു. ഇറാനിലേക്കും ഇസ്രഈലിലേക്കും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇസ്രഈലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. രണ്ട് രാജ്യങ്ങളിലും നിലവിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlight: Iran seizes ship owned by Israel; It is reported that there are two Malayalis on the ship

We use cookies to give you the best possible experience. Learn more