| Sunday, 22nd October 2023, 5:49 pm

മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ കുറ്റവാളികളെന്ന് ഇറാന്‍ ജുഡീഷ്യറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ രണ്ട് വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് ഇറാന്‍ ജുഡീഷ്യറി. അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി ഇരുവരും തടവിലാണ്.

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്‌സയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയില്‍ വെച്ച് മഹ്‌സ കൊല്ലപ്പെടുകയുമായിരുന്നു. അമിനിയുടെ മരണവും മരണാന്തരച്ചടങ്ങും റിപ്പോര്‍ട്ട് ചെയ്തത് ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഹിജാബ് വിഷയത്തിലും അമിനിയുടെ മരണത്തിലും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും പ്രതിബദ്ധതയും സത്യസന്ധയും പുലര്‍ത്തിയതില്‍ യു.എന്‍ പുരസ്‌ക്കരം ലഭിച്ച മാധ്യമപ്രവര്‍ത്തകരാണ് ഇരുവരും.

അമേരിക്കയുടെ സഹകരണത്തോടെ ഭരണകൂട സുരക്ഷക്കെതിരെ ഗൂഢാലോചന നടത്തിയതിനും ഇസ്ലാമിക്ക് റിപ്പബ്ലിക്കിനെതിരെയുള്ള പ്രചാരണത്തിനും മാധ്യമ പ്രവര്‍ത്തകരായ എലാഹേ മുഹമ്മദിയും നിലോഫര്‍ ഹമീദിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ജുഡീഷ്യറിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റായ മിസാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുമായി സഹകരിച്ചതിന് മുഹമ്മദിക്ക് ആറ് വര്‍ഷവും ഹമീദിക്ക് ഇതേ കുറ്റത്തിന് ഏഴ് വര്‍ഷവും തടവ് ലഭിച്ചതായി മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗൂഢലോചനക്കും പ്രചാരണത്തിനും ഇരുവര്‍ക്കും അഞ്ച് വര്‍ഷത്തെ തടവും വിധിച്ചതായി മിസാന്‍ ഓണ്‍ലൈനില്‍ പറഞ്ഞു.

കൂടാതെ രാജ്യത്തിനെതിരെ കുപ്രചരണം നടത്തിയതിനും കേസിന് ആസ്പദമായ വിവരങ്ങള്‍ വിദേശ മാധ്യമങ്ങളോട് സംസാരിച്ചതിനും അമിനിയുടെ അഭിഭാഷകന്‍ സാലിഹ് നിക്ബക്തിന് ഒരു വര്‍ഷത്തെ തടവ് ചൊവ്വാഴ്ച ജുഡീഷ്യറി വിധിച്ചിരുന്നു.

Content Highlight: Iran jails two women journalists for reporting on Mahsa Amini’s death

We use cookies to give you the best possible experience. Learn more