| Monday, 12th April 2021, 10:32 am

ഒരു 'കറന്റ് കട്ടില്‍' കുഴപ്പത്തിലായി ലോകരാഷ്ട്രങ്ങള്‍; തിരിച്ചടിയ്ക്കുമെന്ന് ഇറാന്‍; ആശങ്കയിലായി അമേരിക്കയും ഇസ്രാഈലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: രാജ്യത്തെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ നറ്റാന്‍സില്‍ അപ്രതീക്ഷിതമായി വൈദ്യതി നിലച്ച സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി ഇറാന്‍. ആണവ തീവ്രവാദത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കാനും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇറാന്‍ പറഞ്ഞു.

അതേസമയം ആരാണ് ഈ സംഭവത്തിന് പിന്നിലെന്നും ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഇറാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

‘ഇറാന്റെ വ്യാവസായിക – രാഷ്ട്രീയ വളര്‍ച്ചയെ എതിര്‍ക്കുന്നവര്‍ ഞങ്ങളുടെ ആണവ വ്യവസായ മേഖലയിലെ വികസനം തടയുന്നതിനായി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ സൂചനയാണ് ആണവ സമ്പൂഷ്ടീകരണ കേന്ദ്രമായ നറ്റാന്‍സിനെതിരെയുണ്ടായ ഈ പ്രവര്‍ത്തി,’ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനായ അലി അക്ബര്‍ സലേഹി പറഞ്ഞു.

2015ലെ ആണവ കരാറുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും സലേഹി പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തി ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ എതിര്‍ക്കുന്നവരാണ് നാറ്റന്‍സി സംഭവത്തിന് പിന്നിലെന്നും അലി അക്ബര്‍ ആരോപിച്ചു.

‘തികച്ചും നിരാശാജനകമായി ഈ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു. അതിനോടൊപ്പം അന്താരാഷ്ട്ര സംഘടനകളും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും ഈ ആണവ തീവ്രവാദത്തിനെതിരെ രംഗത്തുവരണമെന്നും ഇറാന്‍ ആവശ്യപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഇസ്രാഈലിന്റെ പങ്കിനെപ്പറ്റി ആരോപണങ്ങളുയരുന്നുണ്ട്. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് സൈബര്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആരോപണങ്ങളോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച നറ്റാന്‍സിയിലെ ഇലക്ട്രിക്കല്‍ ഗ്രിഡിന്റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണമുണ്ടായിട്ടില്ലെന്നും ഇറാന്‍ പ്രതിനിധികള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Iran calls blackout at Natanz atomic cite ‘nuclear terrorism’; says will respond

We use cookies to give you the best possible experience. Learn more