എന്തൊരു കരിയര്‍... വിരാടിനെക്കൊണ്ട് മാത്രം സാധിക്കുന്നത്; ആദ്യ മത്സരത്തില്‍ ഐതിഹാസിക നേട്ടം
IPL
എന്തൊരു കരിയര്‍... വിരാടിനെക്കൊണ്ട് മാത്രം സാധിക്കുന്നത്; ആദ്യ മത്സരത്തില്‍ ഐതിഹാസിക നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 8:47 pm

 

ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് വിരാട് കോഹ്‌ലി. ഐ.പി.എല്‍ 2024ലെ ഉദ്ഘാടന മത്സരത്തില്‍, തന്റെ 360ാം ഇന്നിങ്‌സില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരയാണ് വിരാട് തന്റെ 12,000ാം റണ്‍സ് നേടിയത്.

ഈ മത്സരത്തില്‍ വെറും ആറ് റണ്‍സ് നേടിയാല്‍ വിരാടിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ആദ്യ പന്തില്‍ സിംഗിള്‍ നേടിക്കൊണ്ടാണ് വിരാട് ഇന്നിങ്‌സ് ആരംഭിച്ചത്. തുടര്‍ന്നും സിംഗിളുകളിലൂടെയാണ് വിരാട് സ്‌കോര്‍ ഉയര്‍ത്തിയത്.

ഇതോടെ ഈ റെക്കോഡ് സ്വന്തമാക്കുന്ന ആറാമത് മാത്രം താരമെന്ന നേട്ടവും ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും വിരാട് തന്റെ പേരില്‍ കുറിച്ചു.

2007ലാണ് വിരാട് തന്റെ ടി-20 കരിയര്‍ ആരംഭിച്ചത്. 41.21 എന്ന ആവറേജിലും 133.42 എന്ന പ്രഹരശേഷിയിലുമാണ് വിരാട് റണ്‍സടിച്ചുകൂട്ടുന്നത്. ഏഷ്യാ കപ്പില്‍ അഫ്ഗനെതിരെ 122* ആണ് മികച്ച സ്‌കോര്‍.

ടി-20 ഫോര്‍മാറ്റില്‍ എട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് 91 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1074 ബൗണ്ടറികളും 371 സിക്സറുകളുമാണ് ടി-20യില്‍ വിരാടിന്റെ സമ്പാദ്യം.

(ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍)

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 14,562

ഷോയ്ബ് മാലിക് – 13,010

കെയ്റോണ്‍ പൊള്ളാര്‍ഡ് – 12,454

അലക്സ് ഹെയ്ല്‍സ് – 12,277

ഡേവിഡ് വാര്‍ണര്‍ – 12,065

വിരാട് കോഹ്‌ലി – 12,003*

ആരോണ്‍ ഫിഞ്ച് – 11,454

രോഹിത് ശര്‍മ – 11,156

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കുമടക്കം നാല് ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് വിരാട് ബാറ്റേന്തിയിട്ടുള്ളത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആര്‍.സി.ബി എട്ട് ഓവറില്‍ 55/3 എന്ന നിലയിലാണ്. മികച്ച നിലയില്‍ ബാറ്റിങ് ആരംഭിച്ച ആര്‍.സിബിക്കായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി അടിച്ചുതകര്‍ത്തു. 23 പന്തില്‍ 35 റണ്‍സ് നേടി നില്‍ക്കവെ മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ രചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി താരം മടങ്ങി.

പിന്നാലെയെത്തിയ രജത് പാടിദാര്‍ ബ്രോണ്‍സ് ഡക്കായും ഗ്ലെന്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

10 പന്തില്‍ ഒമ്പത് റണ്‍സുമായി വിരാട് കോഹ്‌ലിയും 11 പന്തില്‍ എട്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.

 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍). കരണ്‍ ശര്‍മ, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍.

 

Content Highlight: IPL, Virat Kohli completed 12,000 T20 Runs