|

അവര്‍ക്ക് ബൗണ്ടറികള്‍ നേടണമെന്നേയുള്ളൂ; ഹൈദരാബാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജനും കൈഫും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 പന്ത് ബാക്കി നില്‍ക്കവെ വിജയലക്ഷ്യം മറികടന്ന് നാല് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം നേടിയത്. ഇതോടെ സീസണില്‍ ഹൈദരാബാദിന് അഞ്ചാം തോല്‍വിയും നേരിടേണ്ടി വന്നു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. യുവതാരം അഭിഷേക് ശര്‍മയുടെയും ഹെന്റിക്ക് ക്ലാസന്റെയും അനികേത് വര്‍മയുടെ കാമിയോയുടെയും കരുത്തിലാണ് ഓറഞ്ച് ആര്‍മി ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

മത്സരത്തിന് ശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും മുഹമ്മദ് കൈഫും. ഹൈദരാബാദ് ബാറ്റമാര്‍ക്ക് ഫോറും സിക്സും അടിക്കണമെന്നേയുള്ളൂവെന്നും റണ്‍സ് നേടാന്‍ അവര്‍ക്ക് ഫ്‌ലാറ്റ് ട്രാക്കുകളും ചെറിയ ബൗണ്ടറികളും വേണമെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു.

‘ഹൈദരാബാദ് ബാറ്റമാര്‍ക്ക് ഫോറും സിക്സും അടിക്കണമെന്നേയുള്ളൂ. അവര്‍ക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഒരു ഉദ്ദേശവുമില്ല. റണ്‍സ് നേടാന്‍ അവര്‍ക്ക് ഫ്‌ലാറ്റ് ട്രാക്കുകളും ചെറിയ ബൗണ്ടറികളും വേണം.

വാംഖഡെയിലേത് ഒരു സാധാരണ വിക്കറ്റായിരുന്നു. എന്നിട്ട് പോലും അവര്‍ക്ക് അതില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ് ഹര്‍ഭജന്റെ ഈ വാദത്തിനോട് യോജിച്ചു. എല്ലാ മത്സരങ്ങളിലും എളുപ്പമുള്ള പിച്ച് ലഭിക്കില്ലായെന്നും സണ്‍റൈസേഴ്‌സിന് കുറഞ്ഞത് 180 റണ്‍സെങ്കിലും നേടാമായിരുന്നെന്നും കൈഫ് പറഞ്ഞു. ബാറ്റര്‍മാര്‍ വലിയ ഷോട്ടുകള്‍ക്കായി ശ്രമിച്ച് പുറത്തായെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ മത്സരങ്ങളിലും നിങ്ങള്‍ക്ക് എളുപ്പമുള്ള പിച്ച് ലഭിക്കില്ല. സണ്‍റൈസേഴ്‌സിന് കുറഞ്ഞത് 180 റണ്‍സെങ്കിലും നേടാമായിരുന്നെന്നും. ബാറ്റര്‍മാര്‍ വലിയ ഷോട്ടുകള്‍ക്കായി ശ്രമിച്ച് പുറത്തായി.

റണ്‍സ് നേടാന്‍ നിങ്ങള്‍ മിടുക്കരാവുകയും സാഹചര്യങ്ങളെ വിലയിരുത്തുകയും വേണം. ഇത് എളുപ്പമുള്ള പിച്ചായിരുന്നെങ്കില്‍ സ്‌കോര്‍ 250 ആകുമായിരുന്നു,’ കൈഫ് പറഞ്ഞു.

Content Highlight: IPL 2025: SRH vs MI: Former Indian Cricketers Harbhajan Singh and Mohammed Kaif criticizes Sunrisers Hyderabad