|

തിരിച്ചുവന്ന് ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നില്ല; പരിക്കിനെക്കുറിച്ച് തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 188 റണ്‍സിനൊപ്പം നാല് വിക്കറ്റ് നഷ്ടത്തിലെത്തുകയായിരുന്നു രാജസ്ഥാന്‍.

ഇതോടെ സൂപ്പര്‍ ഓവറിലേക്ക് കടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പിങ്ക് ആര്‍മി സ്റ്റാര്‍ക്കിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ട്ടപ്പെട്ട് 11 റണ്‍സെടുത്തു. രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ആറ് പന്തുകള്‍ പൂര്‍ത്തിയാക്കാനും രാജസ്ഥനായില്ല.

സൂപ്പര്‍ ഓവറില്‍ ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി. ഓവറില്‍ നാലാം പന്തില്‍ തന്നെ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

എന്നാല്‍ മത്സരത്തില്‍ പരിക്ക് മൂലം റിട്ടയേഡ് ഔട്ടായാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്താക്കിയത്. 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് പുറത്തായത്. ഇപ്പോള്‍ താരം തന്റെ പിക്കിനെക്കുറിച്ചും മത്സരത്തിലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും സംസാരിക്കുകയാണ്.

‘പരിക്ക് പ്രശ്‌നം ഉള്ളതല്ല. തിരിച്ചുവന്ന് ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു. നാളെ ഞങ്ങള്‍ അത് നിരീക്ഷിച്ച് കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം. ഞങ്ങള്‍ വളരെ നന്നായി പന്തെറിഞ്ഞു. അവര്‍ ഞങ്ങളെ ശക്തമായി ആക്രമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

ഗ്രൗണ്ടിലെ ഊര്‍ജ്ജം അതിശയകരമായിരുന്നു. ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് കണക്കിലെടുക്കുമ്പോള്‍ ആ സ്‌കോര്‍ പിന്തുടരാവുന്നതാണെന്ന് ഞാന്‍ കരുതി. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്ക് ലഭിച്ച തുടക്കം അവസാനം മുതലാക്കാനായില്ല,’ സഞ്ജു പറഞ്ഞു.

Content Highlight: IPL 2025: Sanju Samson Talking About His Injury