|

ബോള്‍ട്ടിന് പകരം 12.5 കോടിക്ക് വാങ്ങിയ മുതലാണ്! ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തല്ലുകൊള്ളിയായി ആര്‍ച്ചര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ  286 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലുമായി സണ്‍റൈസ്സേ് ഹൈദരാബാദ്. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ഓറഞ്ച് ആര്‍മി രാജസ്ഥാനെതിരെ റണ്‍മല തീര്‍ത്തത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.

ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ട്രവിഷേക് സഖ്യം അടിച്ചെടുത്തത്. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാന് ബ്രേക് ത്രൂ നല്‍കിയത്. 11 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 24 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ഫോറടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആറാം ഓവറില്‍ 16 റണ്‍സും പിറന്നതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ് സണ്‍റൈസേഴ്സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.

ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഹെഡിനെ സണ്‍റൈസേഴ്‌സിന് നഷ്ടമായി. 31 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് ഹെഡ് മടങ്ങിയത്.

ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്‌റിക് ക്ലാസനെയും ഒപ്പം കൂട്ടി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തി. റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ക്ലാസന്‍ 14 പന്തില്‍ 34 റണ്‍സുമായി തങ്ങളുടെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ മറുവശത്ത് നിന്നും ഇഷാന്‍ കിഷന്‍ ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു.

ഇതിനിടെ താരം തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സണ്‍റൈസേഴ്‌സിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയതിന്റെ ആവേശത്തിലാണ് കിഷന്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രാജസ്ഥാന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിവാങ്ങിക്കൂട്ടി. മെഗാ താരലേലത്തില്‍ സ്വന്തമാക്കിയ മഹീഷ് തീക്ഷണയും ജോഫ്രാ ആര്‍ച്ചറുമെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ മത്സരിച്ചു.

നാല് ഓവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. 19.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഇതോടെ ഒരു മോശം റെക്കോഡും ആര്‍ച്ചറിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന ആനാവശ്യ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും എക്‌സപെന്‍സീവായ സ്‌പെല്ലുകള്‍

(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ജോഫ്രാ ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 76/0 – 2025*

മോഹിത് ശര്‍മ – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 73/0 – 2024

ബേസില്‍ തമ്പി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 70/0 – 2018

യാഷ് ദയാല്‍ – ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 69/0 – 2023

മെഗാ താരലേലത്തില്‍ ട്രെന്റ് ബോള്‍ട്ടിനെയടക്കം വിട്ടുകൊടുത്താണ് റോയല്‍സ് ആര്‍ച്ചറിനെ ഒരിക്കല്‍ക്കൂടി ടീമിലെത്തിച്ചത്. 12.5 കോടിയാണ് ആര്‍ച്ചറിനായി ടീം ചെലവഴിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ നിരാശ സമ്മാനിച്ചാണ് ആര്‍ച്ചര്‍ തലകുനിച്ചുനില്‍ക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

Content Highlight: IPL 2025: RR vs SRH: Jofra Archer bowled the most expensive spell in IPL history

Latest Stories