|

അവിടം മുതലാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചുതുടങ്ങിയത്; ഒമ്പത് വിക്കറ്റ് തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അനായാസ വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയകത്.

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെയും വിരാട് കോഹ്ലിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ബെംഗളൂരു വിജയിച്ചുകയറിയത്.

ഇപ്പോള്‍ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഡേ ഗെയ്മിലെ ആദ്യ പത്ത് ഓവര്‍ ബാറ്റ് ചെയ്യുക പ്രയാസകരമായിരുന്നുവെന്നും പവര്‍ പ്ലേ മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചുവെന്നും സഞ്ജു പറഞ്ഞു. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ നായകന്‍.

‘വളരെ സ്ലോ ആയ വിക്കറ്റില്‍ ടോസ്, നഷ്ടപ്പെട്ട ശേഷം ഡേ ഗെയ്മിലെ ആദ്യ പത്ത് ഓവര്‍ ബാറ്റ് ചെയ്യുക എന്നത് ഏറെ പ്രയാസകരമായിരുന്നു എന്നാണ് കരുതുന്നത്. അവര്‍ എല്ലാ ശക്തിയുമുപയോഗിച്ച് ഞങ്ങളെ നേരിടുമെന്ന് അറിയാമായിരുന്നു. പവര്‍പ്ലേയില്‍ അവര്‍ മത്സരം സ്വന്തമാക്കിയെന്ന് ഞാന്‍ കരുതുന്നു,’ സഞ്ജു പറഞ്ഞു.

ടീമിന്റെ മോശം ഫില്‍ഡിങ്ങിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പവര്‍പ്ലേയില്‍ വിരാടിനെയും ഫില്‍ സാള്‍ട്ടിനെയും രാജസ്ഥാന്‍ കൈവിട്ടിരുന്നു. ജീവന്‍ കിട്ടിയ താരങ്ങള്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

‘ക്യാച്ചസ് വിന്‍സ് മാച്ചസ്. അവര്‍ ഞങ്ങളുടെയും ഞങ്ങള്‍ അവരുടെയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു (ചിരി). ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ മെച്ചപ്പെടാനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

രണ്ടാം ഇന്നിങ്‌സില്‍ പിച്ച് കൂടുതലായും ബാറ്ററെ തുണച്ചു. അവര്‍ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഞങ്ങള്‍ മെച്ചപ്പെടേണ്ടതിനെ കുറിച്ചും ശക്തമായി തിരിച്ചുവരുന്നതിനെ കുറിച്ചും മികച്ച രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അടുത്ത മത്സരത്തില്‍ കൂടുതല്‍ പോസിറ്റീവായി തിരിച്ചുവരണം,’ സഞ്ജു പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് പതിഞ്ഞ തുടക്കമാണ് എസ്.എം.എസ്സില്‍ ലഭിച്ചത്.

ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ ഹോം ടീമിന് ക്യാപ്റ്റനെ നഷ്ടമായി. ടീം സ്‌കോര്‍ 49ല്‍ നില്‍ക്കവെയായിരുന്നു സഞ്ജുവിന്റെ മടക്കം. 19 പന്തില്‍ 15 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.

ഭുവനേശ്വര്‍ കുമാറിന്റെയും യാഷ് ദയാലിന്റെയും ജോഷ് ഹെയ്സല്‍വുഡിന്റെയും പേസിനെ അതിജീവിച്ച താരം ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നിന് മുമ്പില്‍ പരാജയപ്പെട്ടു. പാണ്ഡ്യയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതിര്‍ത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും ജിതേഷ് ശര്‍മ താരത്തെ സ്റ്റംപ് ചെയ്ത് മടക്കുകയുമായിരുന്നു.

വണ്‍ ഡൗണായെത്തിയ റിയാന്‍ പരാഗ് ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി സ്‌കോര്‍ നൂറ് കടത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രാജസ്ഥാന്റെ യുവതാരങ്ങള്‍ ചെറുത്തുനിന്നത്.

ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ റിയാന്‍ പരാഗിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. യാഷ് ദയാലിന്റെ പന്തില്‍ വിരാട് കോഹ്‌ലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 22 പന്തില്‍ 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അധികം വൈകാതെ ജെയ്‌സ്വാളും തിരിച്ചുനടന്നു. സീസണിലെ മികച്ച സ്‌കോറുമായാണ് ജെയ്‌സ്വാള്‍ രാജസ്ഥാന്‍ നിരയില്‍ നിര്‍ണായകമായത്. 47 പന്ത് നേരിട്ട് 75 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 159.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

നാലാം നമ്പറിലെത്തിയ ധ്രുവ് ജുറെല്‍ 23 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് രാജസ്ഥാന്‍ 173ലെത്തി.

ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ വിക്കറ്റില്‍ തന്നെ തകര്‍ത്തടിച്ചു. ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

ഇംപാക്ട് പ്ലെയറായെത്തിയ കുമാര്‍ കാര്‍ത്തികേയയാണ് ബെംഗളൂരുവിന്റെ ഏക വിക്കറ്റ് നേടിയത്. 33 പന്തില്‍ 65 റണ്‍സുമായാണ് സാള്‍ട്ട് പുറത്തായത്.

പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കിലിനെ ഒപ്പം കൂട്ടി വിരാട് കോഹ്‌ലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഏഴ് വിവിധ ബൗളര്‍മാരെപരീക്ഷിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിന് ഭീഷണിയുയര്‍ത്താന്‍ സഞ്ജുവിനും സംഘത്തിനുമായില്ല.

കരിയറിലെ നൂറാം ടി-20 ഫിഫ്റ്റിയുമായാണ് വിരാട് കോഹ്‌ലി തിളങ്ങിയത്. വിരാട് 45 പന്തില്‍ 62 റണ്‍സും പടിക്കല്‍ 28 പന്തില്‍ 40 റണ്‍സുമായും പുറത്താകാതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.

Content Highlight: IPL 2025: RR vs RCB: Sanju Samson on Rajasthan Royals’ loss

Latest Stories