|

വില്ലന്‍ കളിക്കുന്നു! സഞ്ജുവില്ലാതെ രാജസ്ഥാന്‍ റിഷബ് പന്തിന്റെ ലഖ്‌നൗവിനെതിരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ശനിയാഴ്ച നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കില്ല. റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റതിന് പിന്നാലെയാണ് സഞ്ജുവിന് പുറത്തായിരിക്കുന്നത്.

ആദ്യ വിക്കറ്റില്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് സഞ്ജുവിന് ഇടുപ്പിന് പരിക്കേല്‍ക്കുന്നത്.

വിപ്രജ് നിഗത്തെ ഒരു ഫോറും സിക്‌സറിനും പറത്തി മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്.

ഓവറിലെ മൂന്നാം പന്ത് വൈഡ് ലൈന്‍ ലെങ്തിലായിരുന്നു. ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഈ ഷോട്ടിന് ശ്രമിക്കവെ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു.

നോ ബോളായിരുന്ന ഈ പന്തില്‍ ഫ്രീ ഹിറ്റ് ലഭിച്ചെങ്കിലും സഞ്ജുവിന്റെ ഷോട്ട് ഫീല്‍ഡറുടെ കൈയിലൊതുങ്ങി. സിംഗിളോടാന്‍ പോലും സാധിക്കാതെ സഞ്ജു പ്രയാസപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബാറ്റിങ് തുടരാന്‍ സാധിക്കാതെ സഞ്ജു തിരികെ നടന്നത്. 19 പന്തില്‍ 31 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. വിക്കറ്റ് ഡ്രൈ ആണെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയില്ലെന്നുമാണ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തുകൊണ്ട് റിഷബ് പന്ത് പറഞ്ഞത്.

അതേസമയം, ടോസ് നേടിയാല്‍ തങ്ങള്‍ ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് റിയാന്‍ പരാഗ് പറഞ്ഞത്.

ക്യാപ്റ്റന്റെ റോളില്‍ ഇത് നാലാം മത്സരത്തിലാണ് റിയാന്‍ പരാഗ് രാജസ്ഥാനെ നയിക്കുന്നത്. പരിക്ക് മൂലം സഞ്ജു ഇംപാക്ട് പ്ലെയറായെത്തിയ ആദ്യ മൂന്ന് മത്സരത്തില്‍ പരാഗാണ് ടീമിനെ നയിച്ചത്. മൂന്ന് മത്സരത്തില്‍ ഒരു കളിയില്‍ മാത്രമാണ് രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ വിജയിച്ചത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ശുഭം ദുബെ. നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

Content Highlight: IPL 2025: RR vs LSG: Sanju Samson misses out the match, Riyan Parag will lead Rajasthan Royals