|

ഈ രാജസ്ഥാനില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി വിജയ വഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് സഞ്ജുവിന്റെ സംഘം സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്.

അവസാന മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇരു ടീമുകളും ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ എത്തുന്നത്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് പന്തും കൂട്ടരും വഴങ്ങിയത്. അതേസമയം, വിജയിക്കാമായിരുന്ന മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടി ദല്‍ഹി ക്യാപിറ്റല്‍സിനോട് രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു.

വിജയത്തോടൊപ്പം തന്നെ പോയിന്റ് ടേബിളില്‍ മുന്നേറാന്‍ ഉന്നമിട്ടാണ് ഇരു ടീമുകളും ജയ്പ്പൂരിലെത്തുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. നിലവില്‍ ലഖ്നൗ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്.

ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാജസ്ഥാനില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കണോ വേണ്ടയോയെന്ന് തനിക്കറിയില്ലായെന്നും കഴിഞ്ഞ മത്സരത്തിലെ ഞെട്ടലില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലായെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘രാജസ്ഥാനില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കണോ വേണ്ടയോ എന്ന് എനിക്കറിയില്ല. കാരണം കഴിഞ്ഞ മത്സരത്തിലെ ഞെട്ടലില്‍ നിന്ന് ഞാന്‍ ഇതുവരെ കരകയറിയിട്ടില്ല. ആ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ റിയാന്‍ പരാഗ് വന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? രാഹുല്‍ ദ്രാവിഡ് പുറത്ത് ഇരിക്കുകയാണ്. അത് ഒരു സ്‌കൂള്‍ കുട്ടിയുടെ പിഴവല്ലേ?’ ചോപ്ര പറഞ്ഞു.

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനങ്ങളെയും കുറിച്ച് ആകാശ് ചോപ്ര സംസാരിച്ചു. ദല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജെയ്സ്വാളിനും നിതീഷ് റാണക്കും പകരം പരാഗിനെയും ഹെറ്റ്‌മെയറെയും ഇറക്കിയ തീരുമാനം അര്‍ത്ഥശൂന്യമാണ് എന്ന് ചോപ്ര പറഞ്ഞു. രാജസ്ഥാന്റെ ചിന്താഗതിയെക്കുറിച്ച് എനിക്ക് അത്ഭുതവും ആശങ്കയും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തത് യശസ്വി ജയ്സ്വാളായിരുന്നു. രണ്ടാമത്തെ മികച്ച കളിക്കാരന്‍ നിതീഷ് റാണയായിരുന്നു. നിങ്ങള്‍ റിയാന്‍ പരാഗിനെയും ഷിംറോണ്‍ ഹെറ്റ്‌മെയറെയും അയച്ചു, അതിന് ശേഷം നിങ്ങള്‍ യശസ്വിയെയും അയച്ചു. അത് അര്‍ത്ഥശൂന്യമാണ്.

ജോഫ്രാ ആര്‍ച്ചറിനും സന്ദീപ് ശര്‍മക്കുമിടയില്‍ ഇടയില്‍ ഒരാളെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. നിങ്ങള്‍ സന്ദീപിനെ തെരഞ്ഞെടുത്തു. ആ മത്സരത്തില്‍ അവന്‍ ഒരു ഓവറില്‍ അഞ്ച് വൈഡുകള്‍ എറിഞ്ഞിരുന്നു. 2019ല്‍ ലോകകപ്പ് ഫൈനലില്‍ ജോഫ്ര സൂപ്പര്‍ ഓവര്‍ എറിഞ്ഞിരുന്നു. പക്ഷേ നിങ്ങള്‍ അദ്ദേഹത്തെ പന്തെറിയിച്ചില്ല. രാജസ്ഥാന്റെ ചിന്താഗതിയെക്കുറിച്ച് എനിക്ക് അത്ഭുതവും ആശങ്കയും തോന്നുന്നു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: IPL 2025: RR vs LSG: Former Indian cricketer Akash Chopra talks about Rajasthan Royals

Latest Stories