|

വാര്‍ണറിനൊപ്പമെത്താന്‍ കോഹ്ലി; സെഞ്ച്വറി റെക്കോഡിന് കിങ്ങിന് വേണ്ടത് ഇത്ര മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനുള്ളത്. ബെംഗളൂരുവിന്റെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ തുടര്‍ വിജയമാണ് ഇരു കൂട്ടരുടെയും ലക്ഷ്യം.

സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് അക്സര്‍ പട്ടേലിന്റെ കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബെംഗളൂരുവിനെതിരെ ഇറങ്ങുന്നത്. നിലവില്‍ ആറ് പോയിന്റും +1.257 നെറ്റ് റണ്‍റേറ്റുമായി ദല്‍ഹി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ചാണ് ബെംഗളുരുവിനെതിരെ അക്‌സറും കൂട്ടരും ഇറങ്ങുന്നത്.

അതേസമയം, മറ്റൊരു സീസണിലുമില്ലാത്ത വിധം മികച്ച പ്രകടനം കാഴ്ച വെച്ചാണ് ബെംഗളൂരു ഈ സീസണില്‍ മുന്നേറുന്നത്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായാണ് രജതും കൂട്ടരും സ്വന്തം തട്ടകത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ത്രില്ലര്‍ പോരില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ആര്‍.സി.ബി ക്യാപിറ്റല്‍സിനെ നേരിടുക. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സും നോട്ടമിടുന്നത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തന്നെയാണ്.

സീസണില്‍ മികച്ച പ്രകടനങ്ങള്‍ തുടരുന്ന സൂപ്പര്‍ താരം വിരാട് കോഹ്ലി തന്നെയാവും ഇന്നത്തെ മത്സരത്തിലെയും ശ്രദ്ധാകേന്ദ്രം. ദല്‍ഹിക്കെതിരെ ചിന്നസ്വാമിയിലിറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടവും താരത്തിനെ കാത്തിരിക്കുന്നുണ്ട്. മത്സരത്തില്‍ ഒരു ഫിഫ്റ്റി കൂടെ നേടാനായാല്‍ ടി- 20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറികളില്‍ സെഞ്ച്വറി അടിക്കാന്‍ വിരാടിന് സാധിക്കും. 108 അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഏക താരം.

നിലവില്‍ ഈ ഫോര്‍മാറ്റില്‍ 403 മത്സരങ്ങളില്‍ നിന്ന് വിരാടിന് 99 അര്‍ധ സെഞ്ച്വറികളും ഒമ്പത് സെഞ്ച്വറികളുമുണ്ട്. ഈ സീസണില്‍ ടി-20യില്‍ 13000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു, മുംബൈക്കെതിരായ മത്സരത്തില്‍ 42 പന്തില്‍ 67 റണ്‍സെടുത്താണ് താരം ഈ നേട്ടത്തിലെത്തിയത്.

പതിനെട്ടാം സീസണില്‍ മികച്ച പ്രകടനമാണ് വിരാട് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 36 പന്തില്‍ 59 റണ്‍സെടുത്താണ് താരം സീസണ്‍ തുടങ്ങിയത്. നാല് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറി അടക്കം സ്റ്റാര്‍ ബാറ്റര്‍ 164 റണ്‍സെടുത്തിട്ടുണ്ട്. 84 ശരാശരിയും 200 സ്‌ട്രൈക്ക് റേറ്റുമാണ് വിരാടിന്റെ പേരിലുള്ളത്.

Content Highlight: IPL 2025: RCB vs DC: Royal Challengers Bengaluru Super Star Virat Kohli Is One Fifty  Away From Completing 100 Fifty In T20 Cricket