Advertisement
Cricket
ഐ.പി.എല്ലില്‍ നാണം കെട്ട് പരിപ്പിളകിയ ഒരു ടീം വേറെയില്ല; റോയലാകാതെ ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 11, 03:29 am
Friday, 11th April 2025, 8:59 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയിച്ചുകയറിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ദല്‍ഹി ഓപ്പണിങ് മാച്ചുകളില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കുന്നത്. ഇതോടെ അപരാജിത കുതിപ്പുമായാണ് അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ദല്‍ഹി മുന്നേറുന്നത്.

എന്നാല്‍ ബെഗളൂരുവിന് വലിയ തിരിച്ചടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സീസണില്‍ മൂന്ന് എവേ മത്സരങ്ങല്‍ വിജയിച്ചപ്പോള്‍ രണ്ട് ഹോം മത്സരങ്ങളില്‍ പരാജയപ്പെട്ടാണ് ടീം ആരാധകരെ നിരാശപ്പെടുത്തിയത്. 2023ന് ശേഷം ആര്‍.സി.ബിയുടെ ഹോം മത്സരങ്ങളുടെ വിജയശതമാനം 43.75 ആണ്. ഹോമില്‍ ഏഴ് വിജയവും ഒമ്പത് തോല്‍വിയുമടക്കമാണ് 2023ന് ശേഷമുള്ള ബെംഗളൂരു.

എന്നാല്‍ എവേ മത്സരങ്ങളില്‍ 10 വിജയവും എട്ട് തോല്‍വിയും ഉള്‍പ്പെടെ 55.55 ശതമാനം ബെംഗളൂരുവിനുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ ഒരു വലിയ നാണക്കേടും ബെഗളൂരുവിന് തലയില്‍ അണിയേണ്ടി വന്നിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ മോശം റെക്കോഡില്‍ രണ്ടാമത് ദല്‍ഹിയാണ്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന ടീം, തോല്‍വി, വേദി

ആര്‍.സി.ബി – 45 – എം.ചിന്നസ്വാമി സ്‌റ്റേഡിയം

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 44 – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം

കെ.കെ.ആര്‍ – 38 – ഈഡന്‍ ഗാര്‍ഡന്‍സ്

മുംബൈ ഇന്ത്യന്‍സ് – 34 – വാംഖഡെ സ്റ്റേഡിയം

പഞ്ചാബ് കിങ്‌സ് – 30 – മൊഹാലി

സൂപ്പര്‍ താരവും ബെംഗളൂരുവിന്റെ സ്വന്തം ഹോം ടൗണ്‍ ഹീറോയുമായ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. നാലാമനായി ഇറങ്ങിയ രാഹുല്‍ 53 പന്തില്‍ ആറ് സിക്‌സും ഏഴ് ഫോറും ഉള്‍പ്പടെ 93 റണ്‍സ് നേടി പുറത്താകാതെ നിന്നു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 23 പന്തില്‍ നിന്ന് 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് ഭുവനേശ്വര്‍ കുമാറായിരുന്നു. 26 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 6.50 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ജാക് ഫ്രേസര്‍ മഗര്‍ഗിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യിലെത്തിച്ചാണ് ഭുവി തന്റെ ആദ്യ വിക്കറ്റ് നേടിയത്. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് പോരലിനെയും ഭുവി കീപ്പര്‍ ക്യാച്ചില്‍ കുരുക്കി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ഭുവിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ തന്റെ ആധിപത്യം നിലനിര്‍ത്താനും താരത്തിന് കഴിഞ്ഞു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിറങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി ഓപ്പണര്‍ ഫില്‍ സാള്‍ട്ടും ടെയ്ല്‍ എന്‍ഡ് ബാറ്റര്‍ ടിം ഡേവിഡും 37 റണ്‍സ് വീതം നേടി മികവ് പുലര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പാടിദര്‍ 25 റണ്‍സും വിരാട് കോഹ്‌ലി 22 റണ്‍സുമാണ് നേടിയത്.

ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇരുവരും നാല് ഓവര്‍ വീതമെറിഞ്ഞ് യഥാക്രമം 17ഉം 18ഉം റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ നേടിയത്. മോഹിത് ശര്‍മയും മുകേഷ് കുമാറുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: IPL 2025: R.C.B In Unwanted Record Achievement In IPL