|

അവന്‍ ടി 20 ക്രിക്കറ്റിലെ ഗോട്ട്; പഞ്ചാബ് താരത്തിനെ പ്രശംസിച്ച് അജയ് ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്സ്. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് നേടിയത്. 19 പന്തില്‍ 33 റണ്‍സെടുത്ത യുവതാരം നേഹല്‍ വധേരയുടെ ഇന്നിങ്സാണ് പഞ്ചാബിന് 11 പന്ത് ബാക്കി നില്‍ക്കെ വിജയം സമ്മാനിച്ചത്. ഇതോടെ സീസണിലെ അഞ്ചാം വിജയം കുറിക്കാനും പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് എടുത്തത്. സ്വന്തം തട്ടകത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിനെ പഞ്ചാബ് ബൗളിങ് നിര വലിഞ്ഞു മുറുക്കുകയായിരുന്നു. ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പഞ്ചാബ് തങ്ങളുടെ ബൗളിങ് അറ്റാക്ക് തുടങ്ങിയത്. മൂന്ന് ഓവറില്‍ തന്നെ ഹോം ടീമിന് ഓപ്പണര്‍മാരെ നഷ്ടമായി. ഇരുവരുടെയും വിക്കറ്റുകള്‍ പിഴുതത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ്.

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് 23 റണ്‍സ് വിട്ടുകൊടുത്താണ് ബെംഗളൂരു ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്. ഫില്‍ സാള്‍ട്ടിനെയും വിരാട് കോഹ്ലിയെയും ക്രീസില്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പുറത്താക്കി പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കുകയും ബെംഗളൂരുവിനെ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. 7.67 എക്കോണമിയിലാണ് താരം മത്സരത്തില്‍ പന്തെറിഞ്ഞത്.

മത്സരത്തിന് ശേഷം പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. തന്നെ സംബന്ധിച്ചിടത്തോളം ടി- 20 ക്രിക്കറ്റിലെ ഗോട്ടാണ് അര്‍ഷ്ദീപ് സിങ് എന്ന് അജയ് ജഡേജ പറഞ്ഞു. ആര്‍.സി.ബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞുവെന്നും ഏത് ടീമില്‍ നിന്നും കളി തട്ടിയെടുക്കാന്‍ കഴിയുന്ന വിരാട് കോഹ്ലിക്കും ഫില്‍ സാള്‍ട്ടിനുമെതിരെ ആധിപത്യം സ്ഥാപിക്കാനും താരത്തിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ചിടത്തോളം ടി20 ക്രിക്കറ്റിലെ ഗോട്ടാണ് അര്‍ഷ്ദീപ് സിങ്. ആര്‍.സി.ബിക്കെതിരെ അദ്ദേഹം നന്നായി പന്തെറിഞ്ഞു. വിരാട് കോഹ്ലിയുടെയും ഫില്‍ സാള്‍ട്ടിന്റെയും രണ്ട് നിര്‍ണായകമായ വിക്കറ്റുകള്‍ വീഴ്ത്തി.

അവര്‍ക്ക് ഏത് ടീമില്‍ നിന്നും കളി തട്ടിയെടുക്കാന്‍ കഴിയും. പക്ഷേ അര്‍ഷ്ദീപിന് ഇരുവര്‍ക്കുമെതിരെ ആധിപത്യം സ്ഥാപിക്കാനും അവരെ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചയക്കാനും കഴിഞ്ഞു,’ ജഡേജ പറഞ്ഞു.

താരത്തിന് പുറമെ പഞ്ചാബിന് വേണ്ടി മാര്‍ക്കോ യാന്‍സനും യുസ്വേന്ദ്ര ചഹലും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. മൂന്ന് ഓവറില്‍ നിന്ന് 10 റണ്‍സ് വഴങ്ങി യാന്‍സന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ചഹല്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. ഹര്‍പ്രീത് ബ്രാര്‍ രണ്ട് ഓവറില്‍ നിന്ന് രണ്ട് വിക്കറ്റും നേടിയപ്പോള്‍ സേവിയര്‍ ഒരു വിക്കറ്റും അക്കൗണ്ടിലാക്കി.

അതേസമയം, തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയുടെ വക്കിലെത്തിയ ബെംഗളൂരുവിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത് ടിം ഡേവിഡിന്റെ ഒറ്റയാള്‍ പോരാട്ടമാണ്. മധ്യനിരയില്‍ ഇറങ്ങിയ ഓള്‍ റൗണ്ടര്‍ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെയാണ് താരം ടീമിനെ സഹായിച്ചത്.

ഡേവിഡിന് പുറമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ രജത് പാടിദറാണ്. 18 പന്തില്‍ ഒരു സിക്സും ഫോറും ഉള്‍പ്പെടെ 28 റണ്‍സ് നേടിയാണ് താരം പുറത്തായത്. ബാറ്റിങ്ങില്‍ ബെംഗളൂരുവിന്റെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറുമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവി രണ്ട് വിക്കറ്റാണ് നേടിയത്.

Content Highlight: IPL 2025: PBKS vs RCB: Former Indian Cricketer Ajay Jadeja praise that Punjab Kings bowler Arshdeep Singh as GOAT in T20 cricket