|

അവന്റെ തിരിച്ചുവരവ് മുംബൈ ഇന്ത്യന്‍സിന്റെ ഭാവിയെ മാറ്റിമറിച്ചു; പ്രസ്താവനയുമായി നവ്‌ജോത് സിങ് സിദ്ദു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ വിജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ടായത് ആവുകയായിരുന്നു.

മറുപടിക്ക് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 43 ബോള്‍ അവശേഷിക്കെ എട്ട് വിക്കറ്റിനാണ് വിജയിച്ചുകയറിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടിയാണ് മുംബൈ മത്സരം ഫിനിഷ് ചെയതത്. ഇതോടെ മുംബൈ സീസണിലെ തങ്ങളുടെ ആദ്യ വിജയവും കുറിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഹര്‍ദിക്കിന്റെ തിരിച്ചുവരവോടെ മുംബൈ ഇന്ത്യന്‍സിന്റെ ഭാവി മാറിയെന്നും ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സിദ്ദു പറഞ്ഞു. മാത്രമല്ല താരത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മിന്നും പ്രകടനമാണ് നടത്തുന്നതെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.

‘ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവും സാന്നിധ്യവുമാണ് 2025 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗ്യം മാറ്റിമറിച്ചത്. ബൗളര്‍മാരും ബാറ്റര്‍മാരും ഇപ്പോള്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അവന്‍ മികച്ച ഒരു ക്യാപ്റ്റനാണ്,’ നവ്‌ജോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

മാര്‍ച്ച് 23ന് നടന്ന ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനും മുംബൈ പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മുംബൈ ശക്തമായി തിരിച്ചത്തിയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈക്ക് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ ഇടം കയ്യന്‍ പേസര്‍ അശ്വനി കുമാര്‍ ആയിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്ക്റ്റാണ് താരം നേടിയത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസല്‍ (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് അശ്വനി നേടിയത്. അശ്വനിക്ക് പുറമെ ദീപക് ചഹര്‍, രണ്ട് വിക്കറ്റും ഹര്‍ദിക്, വിഘ്‌നേശ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരേ വിക്കറ്റും നേടി.

Content Highlight: IPL 2025: Navjot Singh Sidhu Praises Hardik Pandya