IPL
വാംഖഡെയില്‍ ലഖ്‌നൗവിനെയും കരയിച്ച് പള്‍ട്ടാന്‍സ്; തുടര്‍ച്ചയായ അഞ്ചാം വിജയം, രണ്ടാമത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 02:09 pm
Sunday, 27th April 2025, 7:39 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ 54 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

മുംബൈ ഉയര്‍ത്തിയ 216 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 1614ന് പുറത്തായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സാണ് രോഹിത് നേടിയത്.

രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാന്‍ റിക്കല്‍ടണും വില്‍ ജാക്‌സും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 88 നില്‍ക്കവെ റിക്കല്‍ടണെ മടക്കി ദിഗ്വേഷ് രാഥി ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.

32 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 181.25 സ്‌ട്രൈക്ക് റേറ്റില്‍ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ സൂര്യകുമാറും വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. വില്‍ ജാക്‌സ് 21 പന്തില്‍ 29 റണ്‍സടിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ ആറ് റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സിനും മടങ്ങിയെങ്കിലും സ്‌കൈ തന്റെ താണ്ഡവം തുടര്‍ന്നു.

ടീം സ്‌കോര്‍ 180ല്‍ നില്‍ക്കവെയാണ് സൂര്യ മടങ്ങുന്നത്. 28 പന്തില്‍ 54 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നമന്‍ ധിര്‍ 11 പന്തില്‍ പുറത്താകാതെ 25 റണ്‍സും കോര്‍ബിന്‍ ബോഷ് പത്ത് പന്തില്‍ 20 റണ്‍സുമായി മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 215ലെത്തി.

സൂപ്പര്‍ ജയന്റ്‌സിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനും തുടക്കം പാളി. മൂന്നാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി ജസ്പ്രീത് ബുംറ ആദ്യ രക്തം ചിന്തി. 11 പന്തില്‍ ഒമ്പത് റണ്‍സുമായി നമന്‍ ധിറിന് ക്യാച്ച് നല്‍കിയായിരുന്നു സൂപ്പര്‍ ജയന്റ്സ് സൂപ്പര്‍ താരത്തിന്റെ മടക്കം.

വണ്‍ ഡൗണായെത്തിയ നിക്കോളാസ് പൂരനും മിച്ചല്‍ മാര്‍ഷും ഒന്നുചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പിന് അധികം ആയുസ് നല്‍കാതെ വില്‍ ജാക്‌സ് ലഖ്‌നൗവിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ 15 പന്തില്‍ 27 റണ്‍സുമായി പൂരന്‍ മടങ്ങി.

ഏഴാം ഓവറിലെ ആദ്യ പന്തില്‍ നിക്കോളാസ് പൂരനെ പുറത്താക്കിയ വില്‍ ജാക്‌സ് ഓവറിലെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിനും പവലിയനിലേക്ക് തിരിച്ചയച്ചു. രണ്ട് പന്തില്‍ നാല് റണ്‍സുമായാണ് പന്ത് പുറത്തായത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളര്‍മാര്‍ ലഖ്‌നൗവിനെ ഒരിക്കല്‍പ്പോലും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. മിച്ചല്‍ മാര്‍ഷും (24 പന്തില്‍ 34) ആയുഷ് ബദോണിയും (22 പന്തില്‍ 35) ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനൊരുങ്ങിയെങ്കിലും മുംബൈ ബൗളര്‍മാര്‍ വീണ്ടും തങ്ങളുടെ മാജിക് പ്രകടമാക്കി. അവസാന പ്രതീക്ഷയായ ഡേവിഡ് മില്ലറിനെ 24 റണ്‍സിനും ചുരുട്ടിക്കെട്ടി പള്‍ട്ടാന്‍സ് വിജയത്തിലേക്ക് ഓടിയടുത്തു.

ബാക്കിയുള്ളതെല്ലാം ചടങ്ങ് മാത്രമായപ്പോള്‍ ലഖ്‌നൗ 161ന് പുറത്തായി.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വില്‍ ജാക്‌സ് രണ്ടും കോര്‍ബിന്‍ ബോഷ് ഒറു വിക്കറ്റും നേടി ലഖ്‌നൗവിന്റെ പതനം പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് മുംബൈ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും മുന്‍ ചാമ്പ്യന്‍മാര്‍ക്കായി.

 

 

Content Highlight: IPL 2025: Mumbai Indians defeated Lucknow Super Giants