Advertisement
IPL
അക്കാര്യം തീരുമാനിക്കുന്നത് ഞാനല്ല, എന്റെ... വിരമിക്കുന്നു? വ്യക്തമായ സൂചന നല്‍കി ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 06, 11:13 am
Sunday, 6th April 2025, 4:43 pm

സീസണില്‍ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് 25 റണ്‍സിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ ദല്‍ഹിയോട് പരാജയപ്പെടുന്നത്.

2023ന് ശേഷം എം.എസ്. ധോണി ഏറ്റവുമധികം പന്തുകള്‍ നേരിട്ട മത്സരം കൂടിയായിരുന്നു ഇത്. 26 പന്തില്‍ 30 റണ്‍സ് മാത്രമാണ് ധോണി നേടിയത്. തുടര്‍ച്ചയായ വിക്കറ്റുകള്‍ വീണതും ധോണിയുടെയും വിജയ് ശങ്കറിന്റെയും മെല്ലപ്പോക്കുമാണ് സൂപ്പര്‍ കിങ്‌സിന് പരാജയം സമ്മാനിച്ചത്.

ധോണിയുടെ പ്രകടനത്തില്‍ ആരാധകരും തൃപ്തരല്ല. നേരത്തെ സ്റ്റോറിയും സ്റ്റാറ്റസും പങ്കുവെക്കാന്‍ മിന്നല്‍ സ്റ്റംപിങ്ങോ ഒന്നോ രണ്ടോ ക്ലാസിക് ഷോട്ടുകളും കിട്ടിയാല്‍ തൃപ്തിയായിരുന്ന ആരാധകര്‍ മുന്‍ നായകന്റെ പതനത്തില്‍ നിരാശരാണ്.

സ്റ്റേഡിയത്തിലേക്ക് ആളെയെത്തിക്കാനും ടിക്കറ്റ് വില്‍ക്കാനും സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് ശ്രമിക്കുമ്പോള്‍ തന്റെ ലെഗസി ഇല്ലാതാക്കിക്കൊണ്ട് ധോണി ടീമില്‍ കടിച്ചുതൂങ്ങരുതെന്നും സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഈ ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോള്‍ ഐ.പി.എല്ലില്‍ നിന്നുള്ള പടിയിറക്കത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ നായകന്‍. നിലവില്‍ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വണ്‍ സീസണ്‍ അറ്റ് എ ടൈം എന്ന രീതിയിലാണ് താന്‍ നോക്കിക്കാണുന്നതെന്നും ധോണി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പ്രീ റെക്കോഡഡ് വിഡിയോയിലാണ് ധോണി ഇക്കാര്യം പറഞ്ഞത്.

‘ഇല്ല, ഇപ്പോഴില്ല. ഞാന്‍ ഇപ്പോഴും ഐ.പി.എല്‍ കളിക്കുന്നു. ഞാന്‍ എല്ലായ്‌പ്പോഴും ഇക്കാര്യം സിംപിളായി എടുക്കാനാണ് ആഗ്രഹിക്കുന്നത്. വണ്‍ സീസണ്‍ അറ്റ് എ ടൈം എന്ന രീതിയിലാണ് ഞാന്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.

എനിക്കിപ്പോള്‍ 43 വയസുണ്ട്, ഐ.പി.എല്‍ 2025 അവസാനിക്കുമ്പോഴേക്കും എനിക്ക് 44 വയസാകും. അടുത്ത സീസണ്‍ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ എനിക്ക് ഇനിയും പത്ത് മാസം സമയമുണ്ട്.

ഇക്കാര്യം ഞാനല്ല തീരുമാനിക്കുന്നത്, എന്റെ ശരീരമാണ് അക്കാര്യത്തില്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വണ്‍ ഇയര്‍ അറ്റ് എ ടൈം. അതുകഴിഞ്ഞ് എന്ത് സംഭവിക്കുമെന്ന് നോക്കാം,’ ധോണി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

51 പന്തില്‍ 71 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. മൂന്ന് സിക്സറും ആറ് ഫോറും ഉള്‍പ്പടെ 150.98 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

20 പന്തില്‍ 33 റണ്‍സടിച്ച അഭിഷേക് പോരലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ് (12 പന്തില്‍ പുറത്താകാതെ 24), അക്സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്വി (15 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മതീശ പതിരാന, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

184 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍ രചിന്‍ രവീന്ദ്രയെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെയും സൂപ്പര്‍ കിങ്‌സിന് ഒറ്റയക്കത്തിന് നഷ്ടപ്പെട്ടു.

ആറ് പന്തില്‍ മൂന്ന് റണ്ണടിച്ച രചിന്‍ രവീന്ദ്രയെ മുകേഷ് കുമാര്‍ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ക്യാപ്റ്റനെ പുറത്താക്കിയത്. നാല് പന്തില്‍ വെറും അഞ്ച് റണ്‍സാണ് ഗെയ്ക്വാദിന് കണ്ടെത്താന്‍ സാധിച്ചത്.

ഡെവോണ്‍ കോണ്‍വേ 13 റണ്‍സിനും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ശിവം ദുബെ 18 റണ്‍സിനും മടങ്ങി. മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് വിജയ് ശങ്കര്‍ ചെറുത്തുനിന്നു. ആറാം വിക്കറ്റില്‍ എം.എസ്. ധോണിയെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും ഇന്നിങ്‌സിന് വേഗം പോരാതെ വന്നതോടെ സൂപ്പര്‍ കിങ്‌സ് പരാജയം രുചിക്കുകയായിരുന്നു.

ചെന്നൈയ്ക്കായി വിജയ് ശങ്കര്‍ 54 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടി. 26 പന്തില്‍ പുറത്താകാതെ 30 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 158ല്‍ പോരാട്ടം അവസാനിപ്പിച്ചു.

ക്യാപ്പിറ്റല്‍സിനായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

 

Content Highlight: IPL 2025: MS Dhoni about his retirement