IPL
ഹൈദരാബാദിനെ റണ്‍സെടുക്കുന്നതില്‍ തടഞ്ഞത് അവന്റെ രണ്ട് ഓവറുകള്‍; തുറന്ന് പറഞ്ഞ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 18, 07:06 am
Friday, 18th April 2025, 12:36 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം നേടിയത്. ഇതോടെ സീസണിലെ മൂന്നാം വിജയവും ഹര്‍ദിക്കിനും സംഘത്തിനും സ്വന്തമാക്കാന്‍ സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്ത് ബാക്കി നില്‍ക്കവെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഇംഗ്ലണ്ട് താരം വില്‍ ജാക്സിന്റെ കരുത്തിലാണ് മുംബൈ വിജയം നേടിയെടുത്തത്. മത്സരത്തില്‍ 26 പന്തില്‍ 36 റണ്‍സും മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും ജാക്‌സ് നേടിയിരുന്നു.

താരത്തിന് പുറമെ ബൗളിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനത്തിനും മുംബൈ ആരാധകര്‍ സാക്ഷിയായി. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ബുംറ തന്റെ ഫോമിലേക്ക് തിരിച്ചു വന്നതിന്റെ അടയാളവും കാണിച്ചു.

നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രമാണ് ബുംറ വിട്ടു നല്‍കിയത്. 5.25 എക്കണോമിയില്‍ പന്തെറിഞ്ഞ താരം ഒരു വിക്കറ്റും നേടിയിരുന്നു. മികച്ച ഫോമില്‍ മുന്നേറികൊണ്ടിരുന്ന ഹെന്റിക്ക് ക്ലാസന്റെ സ്റ്റംപ് പിഴുതെറിഞ്ഞാണ് വിക്കറ്റ് നേടിയത്.

 

ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബുംറ സമര്‍ത്ഥമായി പന്തെറിഞ്ഞുവെന്നും ക്ലാസന്റെ വിക്കറ്റ് താരം വീഴ്ത്തിയില്ലായിരുന്നെങ്കില്‍ സ്‌കോര്‍ 180 ആകുമായിരുന്നുവെന്നും കൈഫ് പറഞ്ഞു. പവര്‍പ്ലേയിലെ ബുംറയുടെ രണ്ട് ഓവറുകളാണ് ഹൈദരാബാദ് ബാറ്റര്‍മാരെ റണ്‍സ് എടുക്കുന്നതില്‍ തടഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം സമര്‍ത്ഥമായി പന്തെറിഞ്ഞു. ബുംറ ഫാസ്റ്റ് ഡെലിവറികളെ ആശ്രയിച്ചില്ല, മറിച്ച് അത് മനോഹരമായി കൂട്ടിക്കലര്‍ത്തി. സ്ലോ ബോളുകളും യോര്‍ക്കറുകളും അദ്ദേഹം എറിഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന് (അഭിഷേക് ശര്‍മ) പോലും അദ്ദേഹത്തിനെതിരെ റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ലാസന്റെ വിക്കറ്റ് ബുംറ വീഴ്ത്തിയില്ലായിരുന്നെങ്കില്‍ സ്‌കോര്‍ 180 ആകുമായിരുന്നു.

ബുംറ യോര്‍ക്കര്‍ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ട് മോശം മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി. പവര്‍പ്ലേയില്‍ ഹാര്‍ദിക് അദ്ദേഹത്തിന് രണ്ട് ഓവര്‍ എറിഞ്ഞു, അതാണ് ഹൈദരാബാദ് ബാറ്റര്‍മാരെ റണ്‍സ് എടുക്കുന്നതില്‍ തടഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ 245 റണ്‍സ് നേടിയ ഒരു ടീമിനെയാണ് അവര്‍ നിയന്ത്രിച്ചത്,’ കൈഫ് പറഞ്ഞു.

കഴിഞ്ഞ ബോര്‍ഡര്‍ – ഗവാസ്‌കര്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറ മൂന്ന് മാസത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പുറം വേദനയെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമായിരുന്നു. ഏപ്രില്‍ ഏഴിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയുള്ള മത്സരത്തിലൂടെയാണ് കളിക്കളത്തിലേക്ക് തിരിച്ച് വന്നത്.

മടങ്ങി വരവിന് ശേഷം ഇറങ്ങിയ ആദ്യ രണ്ട് മത്സരത്തില്‍ ബുംറക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍ വലിയ തോതില്‍ അടി വാങ്ങിയിരുന്നു. നാല് ഓവറില്‍ 44 റണ്‍സാണ് താരം വിട്ടുനല്‍കിയിരുന്നത്.

Content Highlight: IPL 2025: MI vs SRH: Former Indian Cricketer Muhammed Kaif talks about the performance of Mumbai Indians  speedster Jasprit Bumrah against Sunrisers Hyderabad in IPL