Advertisement
IPL
ഈ താരത്തെ മുംബൈ വളരെ കാലം ആശ്രയിക്കും; വമ്പന്‍ പ്രവചനവുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 18, 03:20 am
Friday, 18th April 2025, 8:50 am

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 11 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കി. ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും മുംബൈക്കായി തിളങ്ങിയ വില്‍ ജാക്സിന്റെ കരുത്തിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സിനായി വില്‍ ജാക്സ് 26 പന്തില്‍ 36 റണ്‍സ് എടുത്തിരുന്നു. 138.46 സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് സിക്സും മൂന്ന് ഫോറം അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ബൗള്‍ കൊണ്ടും ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സണ്‍റൈസേഴ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റ് നേടി 14 റണ്‍സ് മാത്രമാണ് താരം വിട്ടുനല്‍കിയത്. 4.67 എക്കോണമിയിലാണ് ജാക്സ് പന്തെറിഞ്ഞത്.

ഈ പ്രകടനത്തോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും വില്‍ ജാക്സിന് നേടാന്‍ സാധിച്ചു. മത്സരത്തിന് ശേഷം മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് താരത്തിനെ കുറിച്ച് സംസാരിച്ചിരുന്നു.

‘മുംബൈ ഇന്ത്യന്‍സ് വളരെക്കാലം വില്‍ ജാക്സിനെ നിലനിര്‍ത്തും. അദ്ദേഹം ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരനാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അദ്ദേഹം റണ്‍സ് നേടിയത് വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കും. വില്‍ ജാക്‌സ് ഒരു നല്ല കളിക്കാരനാണെന്ന് തോന്നുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു.

വില്‍ ജാക്സിന് പുറമെ ബാറ്റിങ്ങില്‍ മുംബൈക്കായി റിയാന്‍ റിക്കല്‍ടണ്‍ (23 പന്തില്‍ 31), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26), രോഹിത് ശര്‍മ (16 പന്തില്‍ 26) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അഭിഷേക് ശര്‍മ തകര്‍ത്തടിച്ചതോടെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പിറവിയെടുത്തു. ഇവരുടെ വിക്കറ്റുകള്‍ വീണതോടെ ഹൈദരാബാദിന്റെ സ്‌കോറിന് വേഗതയും കുറഞ്ഞു. എട്ട് പന്തില്‍ 18 റണ്‍സ് നേടിയ അനികേത് വര്‍മയുടെ കാമിയോയാണ് ടീമിനെ 150 കടത്തിയത്.

മുംബൈ ഇന്ത്യന്‍സിനായി വില്‍ ജാക്‌സ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: IPL 2025: MI vs SRH: Former Indian Cricketer Harbhajan Singh talks about Mumbai Indians all rounder Will Jacks