| Friday, 4th April 2025, 10:10 pm

ഇത് വെറും അഞ്ച് വിക്കറ്റല്ല, ഈ ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തിയ അഞ്ച് വിക്കറ്റാണ്; 18ാം സീസണില്‍ പിറന്ന പാണ്ഡ്യ മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ലഖ്‌നൗവിന്റെ സ്വന്തം തട്ടകമായ എകാന സ്‌റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി.  മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോറിലെത്തിയത്.

മാര്‍ഷ് 31 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ 53 റണ്‍സാണ് മര്‍ക്രം അടിച്ചെടുത്തത്. ആയുഷ് ബദോണി (19 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (14 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളും ലഖ്‌നൗ നിരയില്‍ നിര്‍ണായകമായി.

മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് നേടി. തന്റെ ടി-20 കരിയറിലെ ആദ്യ ഫൈഫര്‍ നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്. ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത്, ഡേവിഡ് മില്ലര്‍, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വിഘ്‌നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

സൂപ്പര്‍ ജയന്റ്‌സിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും പാണ്ഡ്യ സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് പാണ്ഡ്യ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം

(ബൗളിങ് ഫിഗര്‍ – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

5/36 ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2025*

4/16 അനില്‍ കുംബ്ലെ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2009

4/16 അനില്‍ കുംബ്ലെ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2010

4/17 ജീന്‍ പോള്‍ ഡുമ്‌നി – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2015

4/21 – ഷെയ്ന്‍ വോണ്‍ – രാജസ്ഥാന്‍ റോയല്‍സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2010

ടി-20 കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് പാണ്ഡ്യ ഈ ചരിത്ര നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് പ്രടനങ്ങള്‍

(ബൗളിങ് ഫിഗര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

5/36 മുംബൈ ഇന്ത്യന്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ലഖ്‌നൗ – 2025*

4/16 ഇന്ത്യ – ന്യൂസിലാന്‍ഡ് – അഹമ്മദാബാദ് – 2023

4/33 ഇന്ത്യ – ഇംഗ്ലണ്ട് – സതാംപ്ടണ്‍ – 2022

4/38 ഇന്ത്യ – ഇംഗ്ലണ്ട് – ബ്രിസ്‌റ്റോള്‍ – 2018

അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ 204 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സ് നേടിയ വില്‍ ജാക്‌സിന്റെയും പത്ത് റണ്‍സ് നേടിയ റിയാന്‍ റിക്കല്‍ടണിന്റെയും വിക്കറ്റാണ് ടീമിന് ഇതിനോടകം നഷ്ടമായത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് മുംബൈ. മൂന്ന് പന്തില്‍ ഒരു റണ്ണുമായി സൂര്യയും ഒമ്പത് പന്തില്‍ 30 റണ്‍സുമായി നമന്‍ ധിറുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, ആബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ദിഗ്വേഷ് സിങ്, ആകാശ് ദീപ്, ആവേശ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

വില്‍ ജാക്‌സ്, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രാജ് ബാവ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍, ദീപക് ചഹര്‍, വിഘ്‌നേഷ് പുത്തൂര്‍.

Content Highlight: IPL 2025: MI vs LSG: Hardik Pandya becomes the 1st captain to pick a 5 wicket haul in IPL history

We use cookies to give you the best possible experience. Learn more