2025 IPL
ഹിറ്റ്മാന്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ വിരാടിനൊപ്പമെത്തി സാക്ഷാല്‍ ധോണി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 15, 07:53 am
Tuesday, 15th April 2025, 1:23 pm

 

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.

മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ചെന്നൈ. മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് ആയി ഇറങ്ങിയ ശിവം 37 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി മിന്നും പ്രകടനവും കാഴ്ചവെച്ചു. 236.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ലഖ്‌നൗവിന് എതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന പ്രായം കൂടിയ താരമാകാനും ധോണിക്ക് സാധിച്ചിരുന്നു. മാത്രമല്ല ധോണി കീപ്പിങ്ങിലും തിളങ്ങിയിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് താരങ്ങളെ പുറത്താക്കുന്നതില്‍ കൈമുദ്ര പതിപ്പിക്കാന്‍ ധോണിക്ക് കഴിഞ്ഞു. പന്തിന്റെ കീപ്പര്‍ ക്യാച്ചും ആയുഷ് ബധോണിയുടെ സ്റ്റംപിങ്ങും സമദിന്റെ റണ്‍ ഔട്ടിലുമാണ് ഈ 43കാരന്‍ കൈ വെച്ചത്.

ഇതിനെല്ലാം പുറമെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ധോണിക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാകാനാണ് ധോണിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് മുന്നിലുള്ളത്. നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്കൊപ്പമെത്താനും ധോണിക്ക് സാധിച്ചു.

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരം, എണ്ണം

രോഹിത് ശര്‍മ – 19

വിരാട് കോഹ്‌ലി – 18

എം.എസ്. ധോണി – 18*

യൂസഫ് പത്താന്‍ – 16

രവീന്ദ്ര ജഡേജ – 16

മത്സരത്തില്‍ ലഖ്നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്‌സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു. 25 പന്തില്‍ രണ്ട് സിക്‌സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

Content Highlight: IPL 2025: M.S Dhoni In Great Record Achievement In IPL As Indian Player