|

ഡെത്ത് ഓവറില്‍ ഇങ്ങേരുടെ വെടിക്കെട്ടിന് മുന്നില്‍ ഒരുത്തനുമില്ല; റെക്കോഡില്‍ ആധിപത്യം സ്ഥാപിച്ച് 'തല'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തോല്‍വിയുടെ പരമ്പരകള്‍ക്ക് വിരാമമിട്ട് വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ഡെത്ത് ഓവര്‍ ത്രില്ലറില്‍ ശിവം ദുബെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയും തമ്മിലുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ചെന്നൈ വിജയിച്ചു കയറിയത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ഇംപാക്ട് ആയി ഇറങ്ങിയ ശിവം 37 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് നേടിയത്. ക്യാപ്റ്റന്‍ ധോണി 11 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടി മിന്നും പ്രകടനവും കാഴ്ചവെച്ചു. 236.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ലഖ്നൗവിന് എതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ധോണിക്ക് സാധിച്ചിരുന്നു. മാത്രമല്ല മികച്ച സ്ട്രൈക്ക് റേറ്റിനുള്ള അവാര്‍ഡും ധോണിയാണ് നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന പ്രായം കൂടിയ താരമാകാനും ധോണിക്ക് സാധിച്ചിരുന്നു. ബാറ്റിങ്ങിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒരു വെടിക്കെട്ട് റെക്കോഡില്‍ ആധിപത്യം സ്ഥാപിക്കാനും ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്ലിലെ വിജയിച്ച മത്സരങ്ങളിലെ ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ധോണിക്ക് സാധിച്ചത്.

ഐ.പി.എല്ലിലെ വിജയിച്ച മത്സരങ്ങളിലെ ഡെത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് (ഇന്നിങ്‌സ്)

എം.എസ്. ധോണി – 1708 (103)

എ.ബി. ഡിവില്ലിയേഴ്‌സ് – 1089 (50)

കിറോണ്‍ പൊള്ളാഡ് – 1083 (69)

ദിനേശ് കാര്‍ത്തിക് – 912 (66)

രോഹിത് ശര്‍മ – 796 (49)

ഹര്‍ദിക് പാണ്ഡ്യ – 756 (56)

ലഖ്‌നൗവിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ റിഷബ് പന്താണ്. 49 പന്തില്‍ നിന്ന് നാല് സിക്സും ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. സീസണില്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി രേഖപ്പെടുത്താനും പന്തിന് സാധിച്ചു. 25 പന്തില്‍ രണ്ട് സിക്സും ഫോറും വീതം നേടി മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ഉയര്‍ത്തി. മറ്റുള്ളവര്‍ക്ക് ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

Content Highlight: IPL 2025: M.S Dhoni In Great Record Achievement In IPL