Advertisement
IPL
പന്ത് ധോണിയെ പോലെ ചെയ്യാന്‍ ശ്രമിക്കുന്നു, അറിയാത്ത പണിക്ക് നില്‍ക്കരുത്; ലഖ്നൗ നായകനെ വിമര്‍ശിച്ച് പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 08:40 am
Wednesday, 23rd April 2025, 2:10 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരാജയപ്പെട്ടിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ഹോം ടീം വഴങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെയും യുവതാരം അഭിഷേക് പോരലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ദല്‍ഹി സീസണില്‍ രണ്ടാം വട്ടവും ലഖ്നൗവിനെതിരെ വിജയം നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജിക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടാന്‍ സാധിച്ചത്. മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ടീമിന് മുതലാക്കാനായില്ല.

എയ്ഡന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 87 റണ്‍സെടുത്തിരുന്നു. പത്താം ഓവറില്‍ മാര്‍ക്രം മടങ്ങിയതോടെ ലഖ്നൗവിന്റെ സ്‌കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. യുവ താരം ആയുഷ് ബദോണി യും ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഏഴാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ റിഷബ് പന്ത് വീണ്ടും നിരാശപ്പെടുത്തി.

ഇപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. എം.എസ്. ധോണി ചെയ്യുന്നതുപോലെ ചെയ്യാനാണ് പന്ത് ശ്രമിക്കുന്നതെന്നും ധോണിയുടെ നിലവാരത്തിനടുത്തെങ്ങും താരം എത്തില്ലെന്നും പൂജാര പറഞ്ഞു.

ആറാം ഓവറിനും പതിനഞ്ചാം ഓവറിനും ഇടയിലുള്ള മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യേണ്ട ഒരാളാണ് പന്തെന്നും ലഖ്നൗ നായകന്‍ ഒരു ഫിനിഷറുടെ ജോലി ചെയ്യാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചേതേശ്വര്‍ പൂജാര.

‘ആ ചിന്താ പ്രക്രിയ എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ല. പക്ഷേ സംശയമില്ല – പന്ത് ബാറ്റിങ് ഓര്‍ഡറില്‍ കുറച്ച് മുമ്പേ ഇറങ്ങണം. എം.എസ്. ധോണി ചെയ്യുന്നതുപോലെ ചെയ്യാനാണ് അവന്‍ ശ്രമിക്കുന്നത്. പക്ഷേ ധോണിയുടെ നിലവാരത്തിനടുത്തെങ്ങും അവന്‍ എത്തില്ല.

ആറാം ഓവറിനും പതിനഞ്ചാം ഓവറിനും ഇടയിലുള്ള മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യേണ്ട ഒരാളാണ് പന്ത് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അവന്‍ ഒരു ഫിനിഷര്‍ അല്ല, ഒരു ഫിനിഷറുടെ ജോലി അവന്‍ ചെയ്യാന്‍ ശ്രമിക്കരുത്,’ പൂജാര പറഞ്ഞു.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ലഖ്നൗ നായകന്‍ റിഷബ് പന്ത് മോശം ഫോമിലൂടെയാണ് കടന്ന് പോവുന്നത്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സാണ് താരം നേടിയത്. ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനായി എന്നത് ഒഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്യാന്‍ പന്തിനായിട്ടില്ല. രണ്ട് ഡക്കുകള്‍ അടക്കം അഞ്ച് വട്ടമാണ് താരം ഈ സീസണില്‍ ഒറ്റയക്കത്തിന് പുറത്തായത്.

Content Highlight: IPL 2025: LSG vs DC: Former Indian cricketer Cheteshwar Pujara criticizes Lucknow Super Giants skipper Rishabh Pant