IPL
റിഷബ് നിങ്ങള്‍ക്ക് തെറ്റ് പറ്റി, നിങ്ങള്‍ അവനെ തടഞ്ഞിരുന്നില്ലെങ്കില്‍.... വിമര്‍ശനവുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 15, 07:17 am
Tuesday, 15th April 2025, 12:47 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

അവസാന ഓവറുകളിലെ ശിവം ദുബൈയുടെയും ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിരുന്നു. നായകന്‍ റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോള്‍ മത്സരത്തില്‍ ലഖ്നൗ നായകന്‍ റിഷബ് പന്ത് എടുത്ത തീരുമാനത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ക്യാപ്റ്റന്‍സിയില്‍ റിഷബ് പന്തിന് പിഴവ് പറ്റിയെന്നും സ്പിന്നര്‍ രവി ബിഷ്‌ണോയിയെ കൊണ്ട് നാല് ഓവറും എറിയിക്കേണ്ടതായിരുന്നുവെന്നും ചോപ്ര പറഞ്ഞു. ബിഷ്ണോയിക്ക് നാലാം ഓവര്‍ നല്‍കിയിരുന്നെങ്കില്‍ മത്സരഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘ക്യാപ്റ്റന്‍സിയില്‍ റിഷബ് പന്തിന് പിഴവ് പറ്റിയതായി എനിക്ക് തോന്നുന്നു. രവി ബിഷ്‌ണോയിയെ കൊണ്ട് നാല് ഓവറും എറിയിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന് മുഴുവന്‍ ഓവറുകളും നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ വിജയിക്കാന്‍ കഴിയും? അവന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും മൂന്ന് ഓവറില്‍ വളരെ കുറച്ച് റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്ത ഒരാളായിരുന്നു. പക്ഷേ നിങ്ങള്‍ അവനെ തടഞ്ഞു.

ആ ഓവര്‍ ബിഷ്ണോയിക്ക് നല്‍കിയിരുന്നെങ്കില്‍ മത്സരഫലം വ്യത്യസ്തമാകുമായിരുന്നു. അവന് ഒരു തന്ത്രം പിഴച്ചുവെന്ന് ഞാന്‍ കരുതുന്നു. ഗ്രൗണ്ടില്‍ എത്ര മഞ്ഞ് ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. മഞ്ഞുവീഴ്ചയുണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ ബിഷ്ണോയി ഒരു ഓവര്‍ കൂടി എറിയണമായിരുന്നു,’ ചോപ്ര പറഞ്ഞു.

മത്സരത്തില്‍ ലഖ്നൗവിനായി മികച്ച പ്രകടനമാണ് രവി ബിഷ്ണോയി കാഴ്ച വെച്ചത്. ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത അടുത്ത ഓവറുകളില്‍ രാഹുല്‍ ത്രിപാതിയുടെയും രവീന്ദ്ര ജഡേജയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈയെ സമ്മര്‍ദത്തിലാക്കിയിരുന്നു. മൂന്ന് ഓവറില്‍ ആറ് എക്കോണമിയില്‍ പന്തെറിഞ്ഞ താരം 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

Content Highlight: IPL 2025: LSG vs CSK: Former Indian Cricketer Akash Chopra Criticizes Lucknow Super Giants Captain Rishabh Pant for not giving full over to Ravi Bishnoi