|

ഇങ്ങനെയൊന്നും അടിക്കല്ലേയെന്ന് ഞാന്‍ അവനോട് ഇനി എങ്ങനെ പറയണം; മോശം റെക്കോഡും തലയില്‍ വീണ് റാഷിദ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും മികച്ച തിരിച്ചുവരവാണ് ബെംഗളൂരു കാഴ്ചവെച്ചത്.

മധ്യ നിരയില്‍ നിന്ന് ലിയാം ലിവിങ്സ്റ്റണ്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്. താരം നേടിയ അഞ്ച് സിക്‌സും ഗുജറാത്തിന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാനെതിരെയാണ്. മത്സരത്തില്‍ മോശം പ്രകടനമാണ് റാഷിദ് കാഷ്ചവെച്ചത്.

നാല് ഓവര്‍ എറിഞ്ഞ് 54 റണ്‍സാണ് താരം വഴങ്ങിയത്. 13.50 എക്കോണമിയായിരുന്നു താരത്തിന്. ഇതോടെ ഒരു മോശം റെക്കോഡും റാഷിദ് ഖാന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ റാഷിദിന്റെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണിത്. 2023ലാണ് ഇതിന് മുമ്പ് റാഷിദ് മോശം പ്രകടനം നടത്തിയത്.

ഐ.പി.എല്ലില്‍ റാഷിദ് ഖാന്റെ ഏറ്റവും മോശം പ്രകടനം, എതിരാളി, വര്‍ഷം

1/55 – പഞ്ചാബ് – 2018

0/54 – ബെംഗളൂരു – 2025

0/54 – കൊല്‍ക്കത്ത – 2023

0/51 – ബെംഗളൂരു – 2024

മത്സരത്തില്‍ ലിവിങ്‌സറ്റണിന്റെ വിക്കറ്റ് നേടിയത് സിറാജായിരുന്നു. ബാറ്റിങ്ങില്‍ 33 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും ബെംഗളൂരുവിന് തുണയായി. എന്നാല്‍ റണ്‍ റേറ്റില്‍ പിന്നിലായിരുന്ന ടീമിനെ അവസാന ഘട്ടത്തില്‍ കരകയറ്റിയത് ടിം ഡേവിഡാണ്. 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ഡേവിഡ് നേടിയത്.

ഗുജറാത്തിന് വേണ്ടി സിറാജ് മൂന്ന് വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി. പ്രസീദ് കൃഷ്ണ, അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ജി.ടിയുടെ അര്‍ഷാദ് ഖാന്‍ കിങ് കോഹ്‌ലിയെ പറഞ്ഞയച്ചാണ് തുടങ്ങിയത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കൂടാരം കയറിയത്. ബൗണ്ടറി ലൈനില്‍ പ്രസീദ് കൃഷ്ണയ്ക്ക് ക്യാച് നല്‍കിയാണ് കിങ് പുറത്തായത്.

എന്നാല്‍ ഏറെ വൈകാതെ വണ്‍ ഡൗണ്‍ ഇറങ്ങിയ ദേവ് ദത്ത് പടിക്കലിനെ തന്റെ രണ്ടാം ഓവറില്‍ മിന്നും ബൗളിങ്ങില്‍ സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മടക്കി. ഫില്‍ സാള്‍ട്ടിനെ 14 റണ്‍സിനും സിറാജ് പുറത്താക്കി. തുടര്‍ന്ന കളത്തിലെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ 12 റണ്‍സിന് പുറത്താക്കി ഇശാന്ത് ശര്‍മയും കരുത്ത് തെളിയിച്ചു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശര്‍മ

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസില്‍വുഡ്, യാഷ് ദയാല്‍

Content Highlight: IPL 2025: Liam Livingstone In Great Performance Against Rashid Khan

Video Stories