Advertisement
Sports News
എട്ടാമനായി കളിപ്പിക്കാനാണോ അവനെ 11 കോടിക്ക് നിലനിര്‍ത്തിയത്? രാജസ്ഥാന് രൂക്ഷ വിമര്‍ശനവുമായി മുന്‍ ന്യൂസിലാന്‍ഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 27, 08:26 am
Thursday, 27th March 2025, 1:56 pm

2025 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം മത്സരത്തിലും തോല്‍വി. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പരാജയപ്പെട്ടത്. 15 പന്ത് ബാക്കി നില്‍ക്കെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 151 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 28 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ധ്രുവ് ജുറെലിന്റെയും ഏഴ് പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ജോഫ്രാ ആര്‍ച്ചറുടെയും പ്രകടനമാണ് റോയല്‍സിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ഇപ്പോള്‍, മത്സരത്തിലെ രാജസ്ഥാന്റെ ചില തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്ററും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട മത്സരത്തില്‍ ബിഗ് ഹിറ്ററായ ഷിംറോണ്‍ ഹെറ്റ്മെയറെ എട്ടാം നമ്പറില്‍ ഇറക്കിയതിനെയാണ് മുന്‍ താരം വിമര്‍ശിച്ചത്.

പതിനഞ്ചാം ഓവറില്‍ ഇംപാക്ട് പ്ലെയറായി എത്തിയ ശുഭം ദുബെ പുറത്തായതിന് ശേഷമാണ് താരം കളത്തിലിറങ്ങിയത്. ഇതിനിടെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വാനിന്ദു ഹസരങ്കയെ അഞ്ചാം സ്ഥാനത്ത് ഇറക്കിയും രാജസ്ഥാന്‍ പരീക്ഷണം നടത്തിയിരുന്നു.

എട്ടാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയറിനും രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ മാറ്റങ്ങള്‍ വരുത്താനായില്ല. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് താരം പുറത്താവുകയും ചെയ്തു. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ 11 കോടി മുടക്കി രാജസ്ഥാന്‍ നിലനിര്‍ത്തിയ താരം കൂടിയാണ് ഹെറ്റ്‌മെയര്‍.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങാറുണ്ടെന്നും ഹെറ്റ്‌മെയറെ എട്ടാമനാക്കി ഇറക്കാനാണെങ്കില്‍ എന്തിനാണ് 11 കോടിക്ക് നിലനിര്‍ത്തിയതെന്നും ഡൂള്‍ ചോദിച്ചു. ഒരു ഇംപാക്ട് പ്ലെയറെ ഗ്രൗണ്ടിലിറക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈയിലുള്ള വിഭവങ്ങള്‍ ആദ്യം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹെറ്റ്‌മെയര്‍ അഞ്ചാമനോ ആറാമനോ ആയി ക്രീസിലെത്തി ധ്രുവ് ജുറെലിനൊപ്പം റണ്‍സെടുക്കുകയും പാര്‍ട്ണര്‍ഷിപ് ഉണ്ടാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇംപാക്ട് സബ്ബിന്റെ ആവശ്യമേ ഇല്ലായിരുന്നുവെന്നും ഡൂള്‍ കൂട്ടിച്ചേര്‍ത്തു.

സൈമണ്‍ ഡൂള്‍ പറഞ്ഞത്

‘അവര്‍ എന്തിനാണ് ഷിംറോണ്‍ ഹെറ്റ്മയറെ സംരക്ഷിക്കുന്നത്? എന്തിനാണ് അവര്‍ അവനെ 11 കോടി രൂപയ്ക്ക് നിലനിര്‍ത്തിയത്? അവനെ എട്ടാം നമ്പറിലാണ് ബാറ്റിങ്ങിനയച്ചത്. ഗയാനയ്ക്ക് വേണ്ടി അവന്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുന്നുണ്ട്.
അവനെ ഫിനിഷറെന്ന് കരുതിയാണോ നിങ്ങള്‍ അവനെ മാറ്റി നിര്‍ത്തിയത്. അങ്ങനെയെങ്കില്‍ അത് അസംബന്ധമാണ്. അവന്‍ ഒരു ബാറ്ററാണ്.

ഒരു ഇംപാക്ട് പ്ലെയറെ ഗ്രൗണ്ടിലിറക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈയിലുള്ള വിഭവങ്ങള്‍ ആദ്യം ഉപയോഗിക്കണം. ഇത് ആര്‍.ആറില്‍ നിന്നുള്ള വളരെ മോശം ആസൂത്രണമാണ്. ആദ്യ രണ്ട് കളികളിലും രാജസ്ഥാന്റെ തന്ത്രങ്ങളും പദ്ധതികളുമെല്ലാം പരിതാപകരമായിരുന്നു. അതിനോട് ഒരിക്കലും യോജിക്കാനാവില്ല.

ദുബെയെ എന്തിനാണ് ഹെറ്റ്‌മെയറിനു മുന്നേ ബാറ്റിങ്ങിനിറക്കിയത്? ഹെറ്റ്‌മെയര്‍ അഞ്ചാമനോ ആറാമനോ ആയി ക്രീസിലെത്തി ധ്രുവ് ജുറെലിനൊപ്പം റണ്‍സെടുക്കുകയും പാര്‍ട്ണര്‍ഷിപ് ഉണ്ടാക്കുകയും ചെയ്തിരുന്നെങ്കില്‍ ഇംപാക്ട് സബ്ബിന്റെ ആവശ്യമേ ഇല്ലായിരുന്നു. അല്ലെങ്കിലും 9 പന്തില്‍ 12 റണ്‍സടിക്കാനാണോ ഇംപാക്ട് സബ്. ഇംപാക്ട് സബിനെ ഉപയോഗിക്കും മുമ്പ് ആര്‍ച്ചറെയോ ഹെറ്റ്‌മെയറെയോ ആയിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്,’ ഡൂള്‍ പറഞ്ഞു.

Content Highlight: IPL 2025: KKR vs RR: Former New Zealand Cricketer Simon Doull Criticizes Rajasthan Royals Tactics